2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

ആരോഗ്യകരമായ ആഹാരം ജൈവകൃഷിയിലൂടെ


(തലപ്പുലം പഞ്ചായത്തിലെ ഭക്ഷ്യ-ആരോഗ്യ സ്വരാജ് കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പച്ചക്കറി തൈ വിതരണത്തോടനുബന്ധിച്ച് റിട്ട. കൃഷി ആഫീസറും ഭക്ഷ്യ-ആരോഗ്യ സ്വരാജ് റിസോഴ്‌സ് പേഴ്‌സണുമായ 

ശ്രീ. സി. കെ. ഹരിഹരന്‍ നടത്തിയ ക്ലാസ്സില്‍ നിന്ന്)


പോളിഹൗസുകളിലും പ്രിസിഷന്‍ ഫാമിങ്ങിലും (സൂക്ഷ്മകൃഷി) കീടനാശിനികള്‍ ഒഴിവാക്കാറുണ്ടെങ്കിലും രാസവളങ്ങള്‍ ഒഴിവാക്കാറില്ല. 19: 19: 19 എന്ന രാസവളവും പൊട്ടാസ്യം നൈട്രേറ്റും യൂറിയയും ഒക്കെ വെള്ളത്തിന്റെ കൂടെ അവര്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ലാത്ത സാഹചര്യത്തിലാണ് കൃഷി വകുപ്പ് ഇതൊക്ക പ്രോത്സാഹിപ്പിക്കുന്നത്. വിഷാംശമില്ലാത്തതും ആരോഗ്യകരവും രുചികരവുമായ ആഹാരസാധനങ്ങള്‍ സ്വയം ഉത്പാദിപ്പിച്ച് ഉപയോഗിക്കാനും പങ്കുവയ്ക്കാനും ഉദ്ദേശിച്ച് രൂപീകരിച്ചിട്ടുള്ള ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മകളില്‍ രാസവളങ്ങളും രാസ കീടനാശിനികളും പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.
പോളിഹൗസുകളിലും പ്രിസിഷന്‍ ഫാമിങ്ങിലും (സൂക്ഷ്മകൃഷി) കീടനാശിനികള്‍ ഒഴിവാക്കാറുണ്ടെങ്കിലും രാസവളങ്ങള്‍ ഒഴിവാക്കാറില്ല. 19: 19: 19 എന്ന രാസവളക്കൂട്ടും പൊട്ടാസ്യം നൈട്രേറ്റും യൂറിയയും ഒക്കെ വെള്ളത്തിന്റെ കൂടെ അവര്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ലാത്ത സാഹചര്യത്തിലാണ് കൃഷി വകുപ്പ് ഇതൊക്ക പ്രോത്സാഹിപ്പിക്കുന്നത്. വിഷാംശമില്ലാത്തതും ആരോഗ്യകരവും രുചികരവുമായ ആഹാരസാധനങ്ങള്‍ സ്വയം ഉത്പാദിപ്പിച്ച് ഉപയോഗിക്കാനും പങ്കുവയ്ക്കാനും ഉദ്ദേശിച്ച് രൂപീകരിച്ചിട്ടുള്ള ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മകളില്‍ രാസവളങ്ങളും രാസ കീടനാശിനികളും പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.  
നമ്മുടെ അനുദിനാഹാരത്തില്‍ ദിവസവും 300 ഗ്രാമെങ്കിലും പച്ചക്കറികള്‍ വേണമെന്നും അതില്‍ 80 ഗ്രാമെങ്കിലും ഇലക്കറികളായിരിക്കണമെന്നും പോഷകാഹാരവിദഗ്ധര്‍ പറയുന്നു. കേരളകാര്‍ഷിക സര്‍വകലാശാല ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചേമ്പ് വീടുകളില്‍ വളരെ എളുപ്പം വളര്‍ത്താവുന്നതും വളരെ രുചികരമായ ഇലയും തണ്ടും ഉള്ളതുമായ ഒരിനം ഇലക്കറിയാണ്. കിഴങ്ങിനായി കൃഷിചെയ്യുന്ന ചേനയുടെയും കായ്ക്കായി കൃഷി ചെയ്യുന്ന മുരിങ്ങയുടെയും ഇലകളും നല്ല ഇലക്കറികളാണ്. നാം നട്ടുവളര്‍ത്താറുള്ള വിവിധയിനം ചീരകള്‍, തഴുതാമ മുതലായവ പോലെ കാട്ടുചെടികളായി അവഗണിക്കാറുള്ള തകരയിലയും ചൊറിയണങ്ങിലയും വരെ വേണ്ടതുപോലെ സംസ്‌കരിച്ച് പാകംചെയ്താല്‍ രുചികരവും നല്ല പോഷകഗുണമുള്ളതും ആണ്. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പൂഞ്ഞാര്‍ബ്ലോഗ് എന്ന വെബ്‌സൈറ്റില്‍ ഇത്തരത്തിലുള്ള അമ്പതിലേറെ ഇലക്കറികളെപ്പറ്റി, അവ സംസ്‌കരിച്ച് പാകം ചെയ്യുന്ന രീതികള്‍ ഉള്‍പ്പെടെ ഭക്ഷ്യ ആരോഗ്യ സ്വരാജ് പ്രവര്‍ത്തകനായ സജീവന്‍ കാവുംകര തയ്യാറാക്കിയ ഇലയറിവ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൈവകൃഷിയുടെ പ്രാധാനത്തെപ്പറ്റി പാശ്ചാത്യര്‍ ആദ്യം മനസ്സിലാക്കുന്നത് ഇന്ത്യാക്കാരെ ആധുനിക കൃഷിരീതി പഠിപ്പിക്കാന്‍ ഇവിടെയെത്തി 1905 മുതല്‍ 1924 വരെ ഇവിടെ ജീവിച്ച പാശ്ചാത്യ കൃഷിശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഹോവാര്‍ഡ് എഴുതിയ 'ആന്‍ അഗ്രിക്കള്‍ച്ചര്‍ ടെസ്റ്റാമിന്‍' എന്ന പുസ്തകത്തിലുടെയാണ്. ആധുനിക കൃഷരീതികളെക്കാള്‍ മാതൃകാപരം ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരുടെ കൃഷിരീതികളാണെന്നും ഇത് വ്യാപകമായി പ്രചരിപ്പിക്കേണ്ടതുമാണ് എന്ന് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയശേഷം അദ്ദേഹം എഴുതിയ ആ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നാം അത് ഉള്‍ക്കൊള്ളാനും ജൈവകൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനും തയ്യാറാകുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ്. ഇപ്പോള്‍ ലോകത്തെല്ലായിടത്തും ജൈവകൃഷിയുടെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അത് വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ജപ്പാനില്‍ ഒക്കിനോവാ യൂണിവേഴ്‌സിറ്റിയില്‍ നടത്തപ്പെട്ട പഠനങ്ങളിലൂടെയാണ് ജൈവകൃഷിയില്‍ ഉപയോഗിക്കാവുന്ന നിരവധി കാര്യങ്ങളെപ്പറ്റിയുള്ള അറിവുകള്‍ ലോകത്തില്‍ വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. അവിടത്തെ ഗവേഷണത്തിന് നേതൃത്വം വഹിച്ച മസനോബു ഫുക്കുവോക്കയുടെ 'ഒറ്റ വൈക്കോല്‍ വിപ്ലവം' എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇതിനോടകം പല പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആധുനിക ജൈവകൃഷിയുടെ വ്യാപനത്തിന് ഏറ്റവും വലിയ സംഭാവന നല്കിയിട്ടുള്ളത് മഹാരാഷ്ട്രക്കാരനായ സുഭാഷ് പാലേക്കര്‍ എന്ന കൃഷിശാസ്ത്രജ്ഞനാണ്. അദ്ദേഹത്തെ ഒരു ജനകീയ കൃഷിശാസ്ത്രജ്ഞനാക്കിയത് ഭൂദാനപ്രസ്ഥാനത്തിലൂടെ ഒരു കാലത്ത് ഭാരതത്തെ ഇളക്കിമറിച്ച ഗാന്ധിശിഷ്യനായ വിനോബാഭാവേ ആയിരുന്നു. അഗ്രിക്കള്‍ച്ചര്‍ ബി. എസ്. സി. പാസ്സായശേഷം എം. എസ്. സി. ക്കു പഠിക്കാന്‍ പഞ്ചാബിലേക്കു പോകുംവഴി വിനോബാഭാവേയെ സന്ദര്‍ശിച്ചപ്പോള്‍ സര്‍വകലാശാലകളിലല്ല, സ്വന്തം ഭൂമിയില്‍ത്തന്നെയാണ് കാര്‍ഷികഗവേഷണം നടത്തേണ്ടതെന്ന് വിനോബാഭാവേ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് സുഭാഷ് പാലേക്കര്‍ മഹാരാഷ്ട്രയില്‍ സ്വന്തം ഭൂമിയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങ് എന്ന് ഇന്ന് അറിയപ്പെടുന്ന കൃഷി രീതിയുടെ ഉപജ്ഞാതാവും പ്രചാരകനുമായി മാറുകയുമായിരുന്നു.ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമുയോഗിച്ച് മുപ്പതേക്കറോളം സ്ഥലത്ത് ജൈവകൃഷി ചെയ്യാനാവും എന്ന കണ്ടെത്തലാണ് അദ്ദേഹത്തിന്റെ കൃഷിരീതി ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കാന്‍ കാരണം. കേരളത്തിലെ സീറോ ബജറ്റ് ഫാമിങ്ങില്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകരുടെ അനുഭവങ്ങള്‍ പങ്കുവച്ച ഒരു കൂട്ടായ്മ നവംബര്‍ 22 ന് കോട്ടയത്തുവച്ച് കൂടുകയുണ്ടായി. അതില്‍ രാമപുരത്ത് കൊണ്ടാട് എന്ന സ്ഥലത്തെ മൂന്നേക്കര്‍ പാടത്ത് രാമപുരത്തെയും ഉഴവൂരിലെയും കോളേജുകളില്‍നിന്നും സ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെയും നമ്മുടെ പഞ്ചായത്തില്‍നിന്നുള്ള ഏതാനും ഭക്ഷ്യാരോഗ്യസ്വരാജ് പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പാലേക്കര്‍ മാതൃകയില്‍ ഒരു കൂട്ടുകൃഷി നടത്തുന്നതിന് നേതൃത്വം വഹിക്കുന്ന ശ്രീ സി. എന്‍. മധു ചൂരവേലില്‍ പങ്കെടുത്തെന്നും അറിയുന്നു. നമ്മുടെ പഞ്ചായത്തില്‍ത്തന്നെയുള്ള ഏതാനും കൃഷിക്കാര്‍ നാടന്‍പശുവിനെ വളര്‍ത്തുന്നുണ്ടെന്നും ഭക്ഷ്യാരോഗ്യസ്വരാജ് പ്രവര്‍ത്തകര്‍ക്ക് നാടന്‍ നെല്‍വിത്തുകളും നാടന്‍ പശുവിന്റെ ചാണകവും മൂത്രവും കൊണ്ട് ഉണ്ടാക്കുന്ന ജീവാമൃതവും ഘനജീവാമൃതവും ആഗ്നേയാസ്ത്രവും മറ്റും പങ്കുവയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നും കഴിഞ്ഞദിവസം അറിയാനിടയായി. ഇന്നിവിടെ പച്ചക്കറി തൈകള്‍ വാങ്ങാനും ഈ ക്ലാസ്സില്‍ പങ്കെടുക്കാനും സംഘാടകര്‍ പ്രതീക്ഷിച്ചതിലുമേറെ ആളുകള്‍ എത്തിയിട്ടുണ്ട്. ഇതെല്ലാം വളരെ സന്തോഷകരമായ കാര്യങ്ങളാണ്. ഈ ക്ലാസ്സില്‍ പാലേക്കര്‍ മാതൃകയിലുള്ള ആധുനിക ജൈവകൃഷി സമ്പ്രദായത്തോടൊപ്പം സര്‍ക്കാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ജൈവകൃഷി രീതികളെയും പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഏതു രീതിയിലാണെങ്കിലും ആരോഗ്യകരവും രുചികരവുമായ സസ്യാഹാരം സ്വയം ഉത്പാദിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
                                                                  (തുടരും)

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ ത്രിവത്സര ഭക്ഷ്യ ആരോഗ്യസ്വരാജ് യജ്ഞം


തലപ്പുലം പഞ്ചായത്ത് ഭക്ഷ്യ ആരോഗ്യ സ്വരാജ് കര്‍മ്മസമിതി

'ഭക്ഷണം കഴിക്കുന്നരെല്ലാം ഭക്ഷ്യോത്പാദന പ്രക്രിയയില്‍ പങ്കാളികളാവുക'


അടുത്ത മൂന്ന് വര്‍ഷംകൊണ്ട് 50 മുതല്‍ 75 ശതമാനം വരെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കുന്നതിന് ഓരോ വാര്‍ഡിലും 10 കുടുംബങ്ങളെയെങ്കിലും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഭക്ഷ്യ - ആരോഗ്യസ്വരാജ് കാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ തുടങ്ങിയിട്ടുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങളില്‍ ഒന്ന് തലപ്പുലം പഞ്ചായത്തിലാണ്. പഞ്ചായത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലാണ് ഈ യജ്ഞം സമാരംഭിച്ചിട്ടുള്ളത്. നരിയങ്ങാനം, പനയ്ക്കപ്പാലം, തലപ്പുലം, മേലമ്പാറ ദീപ്തി, മേലമ്പാറ ചൈതന്യം, കളത്തൂക്കടവ് ഗ്രീന്‍വാലി, എന്നീ അസോസിയേഷന്‍ പ്രതിനിധികളുടെ മൂന്നാമത്തെ യോഗം ഒക്ടോബര്‍ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് ശ്രീ. ജെയിംസ് മേല്‍വെട്ടത്തിന്റെ വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഫെഡറല്‍ ബാങ്ക് ഭരണങ്ങാനം ബ്രാഞ്ച് മാനേജരായ അദ്ദേഹം ആരോഗ്യ സംരക്ഷണത്തിന് ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി തന്റെ ബാങ്കില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കോട്ടയം ജില്ലയിലെ ഏറ്റവും നല്ല ജൈവകര്‍ഷകയ്ക്കുള്ള അവാര്‍ഡ് ലഭിച്ച തലപ്പുലം പഞ്ചായത്തില്‍ത്തന്നെയുള്ള ശ്രീമതി മോളി പോളിന്റെ മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വീട്ടില്‍ ജൈവ പച്ചക്കറി കൃഷി തുടങ്ങിയതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കും തനിക്കും ഉണ്ടായിട്ടുള്ള പ്രത്യേക ഉന്മേഷവും ബന്ധങ്ങളിലുണ്ടായിട്ടുള്ള ഊഷ്മളതയും അനുസ്മരിച്ചുകൊണ്ട് ഈ സംരംഭത്തില്‍ പങ്കെടുക്കുന്നവരുടെ ജീവിതമാതൃകകളിലൂടെ തലപ്പുലം പഞ്ചായത്ത് ഒരു ജൈവ-ആരോഗ്യ പഞ്ചായത്തായി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ ഇങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ മുന്‍കൈയെടുത്ത ശ്രീ ജോണി തോപ്പില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എത്രയും വേഗം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ സഹകരിക്കുന്ന കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ 28 ചൊവ്വാഴ്ച ഡോ. വി. . ജോസിന്റെ വസതിയില്‍ വച്ച് വിതരണം ചെയ്യാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്നും അന്നേദിവസം റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥനും ഭക്ഷ്യ - ആരോഗ്യസ്വരാജ് പ്രവര്‍ത്തകനുമായ ശ്രീ സി. കെ. ഹരിഹരന്‍ ജൈവകര്‍ഷകര്‍ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ക്ലാസ്സ് എടുക്കുന്നതുമാണെന്ന് അദ്ദേഹം അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന കര്‍ഷകര്‍ ഓരോ റെസിഡന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ എല്ലാ മാസവും ഓരോ അസോസിയേഷനിലെയും ഏതെങ്കിലും വീട്ടില്‍വച്ച് ആ കുടുംബനാഥന്റെ അധ്യക്ഷതയില്‍ ഒത്തു കൂടേണ്ടതാണെന്നും ആ യോഗങ്ങളില്‍ പരസ്പരം അനുഭവങ്ങളും വിത്തും വളവും കൈമാറ്റം ചെയ്യുന്നതിലൂടെ പ്രസ്ഥാനത്തെ ചൈതന്യപൂര്‍ണമാക്കണം എന്നും യോഗം തീരുമാനിച്ചു. തുടര്‍ന്നു നടന്ന കാര്‍ഷികാനുഭവങ്ങള്‍ പങ്കുവയ്ക്കലില്‍ ശ്രീ രാജീവ് മുതലക്കുഴി, ചാക്കോച്ചന്‍ വടക്കേമുളഞ്ഞനാല്‍, മുതലായവര്‍ ജീവാമൃതനിര്‍മാണം, കീടനിയന്ത്രണം മുതലായവയില്‍ നടപ്പിലാക്കി വിജയിച്ചിട്ടുള്ള പല കാര്യങ്ങളും വിശദീകരിച്ചു. ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും, ജീവാമൃതവും മറ്റുമാക്കി സംസ്‌കരിച്ചെടുത്താല്‍ മുപ്പത് ഏക്കറോളം സ്ഥലത്തേക്ക് തികയും എന്നതിനാല്‍ പങ്കുവയ്ക്കല്‍ മനോഭാവം വളര്‍ത്തിയെടുത്താല്‍ കൃഷിച്ചെലവ് വളരെയേറെ കുറയ്ക്കാന്‍ കഴിയും എന്ന് ചിലര്‍ വ്യക്തമാക്കി. ജീവാമൃതവും മറ്റും ഉണ്ടാക്കാന്‍ വേണ്ടിവരുന്ന ചെലവ് മാത്രം പങ്കുവച്ചാല്‍ പ്രസ്ഥാനത്തോടു സഹകരിക്കുന്നവര്‍ക്കെല്ലാം അവ പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് നാടന്‍ പശുവുള്ള ഒരു കര്‍ഷകന്‍ വ്യക്തമാക്കി. സ്വന്തമായി നാടന്‍ പശുക്കളുള്ള കര്‍ഷകര്‍ അവര്‍ ഉണ്ടാക്കുന്ന ജീവാമൃതം, ഘനജീവാമൃതം, പഞ്ചഗവ്യം മുതലായവ ഇതര കര്‍ഷകര്‍ക്ക് പങ്കുവയ്ക്കാന്‍ സന്നദ്ധരാകുന്നത് ഉദാത്തമായ ഒരു മാതൃകയാണെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ സെമിനാറില്‍ പങ്കെടുത്ത തന്റെ വാര്‍ഡിലെ ഒരു വീട്ടമ്മ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ സ്വന്തം റബര്‍തോട്ടത്തിലെ നൂറോളം റബ്ബര്‍മരങ്ങള്‍ അടങ്ങുന്ന ഒരു ഭാഗം പച്ചക്കറികൃഷി തുടങ്ങാനായി വെട്ടിക്കളയാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ശ്രീ മനോജ് വരിക്കപ്ലാക്കല്‍ അറിയിച്ചു.
ഭക്ഷ്യ ആരോഗ്യ സ്വരാജ് പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ലഘു നോട്ടീസും പ്രവര്‍ത്തകരുടെ കുടുംബങ്ങളിലുണ്ടാകുന്ന നേട്ടങ്ങള്‍ സ്വയം വിലയിരുത്താന്‍ സഹായകമായ സര്‍വേ ഫോറവും കൈപ്പുസ്തകവും പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തു.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്തിന്റെയും ക്ഷീരവികസനവകുപ്പിന്റെയും പൂഞ്ഞാര്‍ ഭൂമികയുടെയും ഭക്ഷ്യ ആരോഗ്യ സ്വരാജ് സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 30 വ്യാഴാഴ്ച നടക്കുന്ന സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ശ്രീ പി. കെ. ലാലും (നാടന്‍ പശുക്കളും ഭക്ഷ്യ ആരോഗ്യ സ്വരാജും) ശ്രീ എം. എം. ജോസഫ മടിക്കാങ്കലും (ഭക്ഷ്യകൃഷിയുടെ പ്രസക്തി) ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രവര്‍ത്തകരാണ്. അതിനാല്‍ അതില്‍ ഏതാനും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് യോഗം തീരുമാനിച്ചു.
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് പഠനയാത്രകള്‍നടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.