2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

▶ Mohanan Vaidyar in calicut university 1.3gp - YouTube


മോഹനന്‍ വൈദ്യരുടെ വീഡിയോകളുടെ ലിങ്കുകള്‍ ഭക്ഷ്യസ്വരാജില്‍ കൊടുക്കുന്നത് ഇതു സന്ദര്‍ശിക്കുന്ന ഒരോരുത്തരും ഇവ ഡൗണ്‍ലോഡു ചെയ്ത്  ഓഫ്‌ലൈനായി ഗൃഹസദസ്സിലും നാട്ടില്‍ നടത്തപ്പെടുന്ന ഭക്ഷ്യസ്വരാജ് പ്രചാരണ യോഗങ്ങളിലും പ്രദര്‍ശിപ്പിച്ച് ഈ ആശയപ്രചാരണത്തില്‍ സ്വന്തം പങ്ക് നിര്‍വഹിക്കാന്‍ വേണ്ടിയാണ്. മോഹനനന്‍ വൈദ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന അസാധാരണമായ ഈ സേവനത്തിന് നന്ദിപറയുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഈ വീഡിയോകള്‍ ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുന്നതിനും വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ.

▶ Mohanan Vaidyar in calicut university 1.3gp - YouTube:

'via Blog this'

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ഭക്ഷ്യസുരക്ഷയ്ക്ക് ഭക്ഷ്യസുരക്ഷാബില്ലല്ല, ഭക്ഷ്യസ്വരാജാണു വേണ്ടത് -- ഡോ. എസ്. രാമചന്ദ്രന്‍

2013 ആഗസ്റ്റ് 17 ശനി (ചിങ്ങം 1) ഉച്ചകഴിഞ്ഞ് 2.30 ന് പാലാ റ്റോംസ് ചേമ്പേഴ്‌സില്‍ വച്ച നടന്ന സമ്മേളനത്തില്‍ ഭക്ഷ്യ -ആരോഗ്യ സ്വരാജ് കാമ്പയിന്‍ - കേരളയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഡോ. രാമചന്ദ്രന്‍. ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പിന്നില്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്കുന്ന ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്ന വ്യാജേന ഭക്ഷ്യോത്പാദനം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഏല്പിച്ചുകൊടുക്കാനുള്ള ശ്രമമില്ലേ എന്ന് സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് ഡോ. രാമചന്ദ്രന്‍ ഈ അഭിപ്രായം അവതരിപ്പിച്ചത്. സ്വന്തം സുരക്ഷയ്ക്ക് സ്വന്തം ആഹാരം സ്വയം ഉത്പാദിപ്പിക്കുക എന്നതിനോളം അപകടരഹിതമായ മറ്റൊരു മാര്‍ഗമെന്താണുള്ളത്? ഓരോരുത്തര്‍ക്കും വേണ്ടതെല്ലാം ഓരോരുത്തരും ഉത്പാദിപ്പിക്കുക എന്നു പറയുമ്പോള്‍ അത് സാധ്യമാണോ എന്നു പലരും ചോദിച്ചേക്കാം. അമ്പതുവര്‍ഷത്തിനിടയില്‍ മാത്രം തകര്‍ന്നുപോയ മാനുഷികമായ അയല്‍ബന്ധങ്ങളുടെ പുനഃസ്ഥാപനത്തിലൂടെ ഇതു സാധ്യമാക്കാനാവും എന്ന് അല്പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്നു നടന്ന വളരെ സജീവമായ ചര്‍ച്ചയില്‍ കര്‍ഷകവേദി, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, വിസിബ്, ഇന്‍ഫാം, ഭൂമിക പൂഞ്ഞാര്‍, ഗ്രാമ ഭരണങ്ങാനം എന്നിങ്ങനെ നിരവധി സന്നദ്ധസംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ ഭക്ഷ്യ ആരോഗ്യ സ്വരാജ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരിക്കണം എന്ന് ചര്‍ച്ചചെയ്യുകയും ചെയ്തു. അവിടെ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ഒന്നു സംഗ്രഹിക്കാം.

ഇപ്പോള്‍ വ്യാപകമായുള്ള കുടുംബശ്രീകളുടെയും റെസിഡന്റ് അസോസിയേഷനുകളുടെയും ഇതര സന്നദ്ധസംഘങ്ങളുടെയുമൊക്കെ സഹകരണത്തോടെ എന്തെല്ലാം ചെയ്യാനാവും എന്ന ആലോചനയാണ് പ്രധാനമായി നടന്നത്.

നമ്മുടെ ഇപ്പോഴത്തെ ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം എങ്ങനെയൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു എന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബോധ്യം പകരാന്‍ നമുക്കു കഴിയില്ലേ? നമ്മുടെ നാട്ടില്‍ പാഴാക്കിക്കളഞ്ഞുകൊണ്ടിരിക്കുന്ന ചക്ക, ഇലക്കറികള്‍ എന്നിവയുടെ ഉപയോഗം നമുക്ക് വ്യാപകമാക്കാന്‍ സാധിക്കില്ലേ? ഭക്ഷ്യസ്വരാജ് എന്തെന്ന് ജനങ്ങള്‍ക്ക് പൊതുവേ ഒരു ധാരണ പകരുന്നതിന് വലിയൊരു നാടന്‍വിഭവ രുചിമേള നടത്താന്‍ നമുക്കു കഴിയില്ലേ?

ഈ ചോദ്യങ്ങള്‍ക്കെല്ലാം അനുകൂലമായ മറുപടിയാണ് യോഗത്തില്‍നിന്നുണ്ടായത്. ഇതെല്ലാം സാധ്യമാക്കാന്‍ സഹായകമായ ധാരാളം വീഡിയോകളും പ്രസന്റേഷനുകളും ഒക്കെയുണ്ട്. അവയും പരിശീലകര്‍ക്കാവശ്യമായ പരിശീലനവും ലഭ്യമാക്കാമെന്നും കുടുംബശ്രീകളിലൂടെയും സ്‌കൂളുകളിലൂടെയും ക്ലാസ്സുകളെയുക്കാന്‍ തയ്യാറുള്ളവരുടെ ഒരു റിസോഴ്‌സ് ടീമിനെ തയ്യാറാക്കണമെന്നും തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.

യോഗത്തിന് അനുബന്ധമായി ജാക്-അപ് പ്ലാവ് സംഘം നടത്തിയ, രുചിമേള എന്ന ഭക്ഷ്യ ഉല്‍പന്ന പ്രദര്‍ശനവും ഉണ്ടായിരുന്നു. യോഗത്തിനുശേഷം വഴിയോര ബോധവല്‍ക്കരണത്തിനു സഹയകമായ ''മൈദ ഉല്പന്നങ്ങള്‍ ഒഴിവാക്കൂ, ആരോഗ്യം വീണ്ടെടുക്കൂ''എന്ന ലഘുലേഖ വിതരണംചെയ്തു.


N.B.
Food-health swaraj എന്നൊരു ഫേസ്ബുക്ക് പേജും http://bhakshyaswaraj.blogspot.in/ എന്നൊരു ബ്ലോഗും നമുക്കുണ്ട്. 
ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംബന്ധമായ ഏതു വാര്‍ത്തയും ഇവിടെ പ്രസിദ്ധീകരിക്കാവുന്നതാണ്. 
വാര്‍ത്തകള്‍, ഫോട്ടോകള്‍, മൊബൈല്‍ഫോണില്‍ ചെയ്ത വോയ്‌സ് റിക്കാര്‍ഡിങ് മുതലായവ bhakshyaswaraj@gmail.com എന്ന ഇ-മെയിലിലേക്ക് അയച്ചുതന്ന് സഹകരിക്കുക. 

2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - IV

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ) 

സണ്ണി പൈകട 
(തുടര്‍ച്ച)

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - IV 


മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള 
നിര്‍മ്മാണാത്മകവും സമരാത്മകവുമായ പരിപാടികളിലൂടെ മാത്രമേ ഭക്ഷ്യ- ആരോഗ്യ സ്വരാജ് യാഥാര്‍ത്ഥ്യമാവുകയുള്ളൂ.
പ്രധാനമായും അഞ്ചു രംഗങ്ങളിലുള്ളവര്‍ക്ക് ഈ പരിപാടികള്‍ കേരളീയസമൂഹത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ 
വലിയ പങ്ക് വഹിക്കാനാവും.

1. സന്നദ്ധ സംഘടനകള്‍ - ഗ്രാമപഞ്ചായത്തുകള്‍- റസിഡന്റ് അസോസ്സിയേഷനുകള്‍- അയല്‍ക്കൂട്ടങ്ങള്‍ 
കേരളത്തില്‍ അവിടവിടെയായി 25 പ്രദേശങ്ങളിലെങ്കിലും 100 കുടുംബങ്ങളെ വീതം തിരഞ്ഞെടുത്ത് ആ കുടുംബങ്ങളില്‍ അടുത്ത മൂന്നു വര്‍ഷംകൊണ്ട് ഭക്ഷണ കാര്യത്തില്‍ 75 ശതമാനമെങ്കിലും കമ്പോളമുക്തി യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക. അതിനായി ദ്വിമുഖ തന്ത്രമാവശ്യമാണ്. ഭക്ഷണാവശ്യത്തിനുള്ളവ പരമാവധി ഉത്പാദിപ്പിക്കുക എന്നതും ,ഉത്പാദിപ്പിക്കാവുന്നവ ഉപയോഗിക്കുന്ന ഭക്ഷ്യശീലത്തിലേക്ക് വരികയെന്നതുമാണ് ആ തന്ത്രങ്ങള്‍. ഈ രണ്ടു കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചരണവും പദ്ധതികളും ഉണ്ടാവണം.

2. സമാന്തര പ്രസിദ്ധീകരണങ്ങള്‍
ഭക്ഷ്യ- ആരോഗ്യ സ്വരാജ് സങ്കല്പ്പത്തിലുള്ള ആശയങ്ങളും പരിപാടികളും കാര്‍ഷിക- പാചക ഭക്ഷണ രീതികളും ഒരു വര്‍ഷത്തേക്കെങ്കിലും എല്ലാ ലക്കങ്ങളിലും പ്രസിദ്ധീകരിച്ചുകൊണ്ട് ഇക്കാര്യത്തില്‍ പിന്‍ബലം നല്‍കുന്നതിനുള്ള ശ്രമം സമാന്തര പ്രസിദ്ധീകരണങ്ങളില്‍ നിന്നുണ്ടാകുക.

3. സ്വതന്ത്ര കര്‍ഷക സംഘടനകള്‍
കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളോടൊപ്പം  ഉത്പ്പാദിപ്പിച്ച് വില്ക്കുകയും വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്ന ശീലത്തില്‍നിന്ന് കര്‍ഷകരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവുക. രണ്ടു ഘട്ടത്തിലും കമ്പോളത്തെ ആശ്രയിക്കേണ്ടി വരുന്ന കര്‍ഷകനെ, ഉപയോഗിക്കാനുള്ളവ ഉത്പ്പാദിപ്പിക്കുന്നവനും ഉത്പ്പാദിപ്പിക്കാവുന്നവ ഉപയോഗിക്കുന്നവനുമാക്കി മാറ്റാനുള്ള പരിശ്രമങ്ങളില്‍ കര്‍ഷകസംഘടനകള്‍ മുന്‍കൈയെടുക്കണം.

4. വിദ്യാലയങ്ങളില്‍ ചില പ്രത്യേക പരിപാടികളുമായി ഇടപെടലുകള്‍ നടത്തുന്ന പ്രസ്ഥാനങ്ങള്‍.
ഭക്ഷ്യ- ആരോഗ്യ സ്വരാജിനായുള്ള ചില കര്‍മ്മ പരിപാടികള്‍ ഭാവനാപൂര്‍ണ്ണമായി ആവിഷ്‌കരിച്ച് വളരുന്ന തലമുറയെ ഇത്തരം കാര്യങ്ങളിലേക്ക് ആകര്‍ഷിക്കുക.

5. സമര സംഘടനകളും അവയുടെ കൂട്ടായ്മകളും
ഇനിയുള്ള കാലത്ത് സമരങ്ങളോടൊപ്പം നിര്‍മ്മാണവും പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന് പട്ടണങ്ങളിലെ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരും എക്‌സ്പ്രസ്സ് ഹൈവേക്കെതിരെ സമരം ചെയ്യുന്നവരും ഭക്ഷ്യ- ആരോഗ്യ സ്വരാജിനായുള്ള കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അവരുടെ സമരങ്ങള്‍ക്ക് കൂടുതല്‍ കൃത്യമായ ദിശാബോധം നല്‍കും. എന്തുകൊണ്ടെന്നാല്‍ ഭക്ഷ്യ-ആരോഗ്യ കാര്യത്തില്‍ ജനങ്ങളുടെ  കമ്പോളാശ്രിതത്വം കുറയുന്നതനുസരിച്ച് പട്ടണങ്ങളിലെ മാലിന്യങ്ങളും റോഡിലെ ഗതാഗതസമ്മര്‍ദ്ദവും കുറയുമെന്ന് വ്യക്തമല്ലേ. ഈ വിധത്തില്‍ സമരങ്ങളെ നിര്‍മ്മാണാത്മകതലത്തിലേക്ക് വികസിപ്പിക്കേണ്ട കാലഘട്ടമാണിത്. ചുരുക്കത്തില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്നത് നാളത്തെ കേരളീയസമൂഹത്തിന്റെ നിലനില്പും ശരിയായ സ്വതന്ത്ര്യവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്. ഭക്ഷണവും ആരോഗ്യവും സ്വാതന്ത്ര്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം രാഷ്ട്രീയപ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളീയസമൂഹത്തെ ബോധ്യപ്പെടുത്തണം. 
ഭക്ഷണം കേവലം ഭക്ഷണം മാത്രമല്ല, അധികാരവും കൂടിയാണ്. സ്വന്തം ജീവിതത്തിനുമേലുള്ള അധികാരനഷ്ടം ജീവിതത്തെ ശൂന്യമാക്കുന്നതാണ്. ആ ശൂന്യതയെ കമ്പോളം നല്‍കുന്ന ഉപഭോഗഉന്മാദം കൊണ്ട് നിറയ്ക്കാനുള്ളതാണോ എന്ന ചോദ്യത്തിന് രാഷ്ട്രീയ- സാംസ്‌കാരിക-ആധ്യാത്മിക  മാനങ്ങളുണ്ട്. ഈ ചോദ്യം ആസൂത്രിതമായും ഏകോപിതമായും ജനങ്ങളുടെ ഇടയില്‍ ഇറങ്ങി ഉന്നയിച്ചാല്‍ അവര്‍ അത് ഏറ്റെടുക്കുമെന്നത് നിശ്ചയമാണ്. അങ്ങനെ വന്നാല്‍ രാഷ്ട്രീയഭരണ തലങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാവും. 
ഓര്‍ക്കുക, ഭക്ഷ്യ-ആരോഗ്യസ്വരാജ് വ്യക്തിയുടെയും സമൂഹത്തിന്റയും പൂര്‍ണ്ണസ്വരാജിന്റെ അടിത്തറയാണ്. ഭരണകൂടത്തെയും അതിന് മൂക്കുകയറിടുന്ന കമ്പോളത്തെയും കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന ഇന്നത്തെ ജനാധിപത്യത്തില്‍ നിന്ന് ജനങ്ങളുടെ ശരിയായ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കുന്ന സ്വരാജിലേയ്ക്ക് നടന്നടുക്കാന്‍ സാധാരണജനങ്ങള്‍ക്ക് മനസ്സിലാക്കാനാവുന്നതും ഏറ്റെടുക്കാനാവുന്നതുമായ പരിപാടികളാണാവശ്യം. ഭക്ഷ്യ-ആരോഗ്യസ്വരാജ് ആ നിലയ്ക്കുള്ള ഒരു ചിന്താപദ്ധതിയും കര്‍മ്മപദ്ധതിയുമാണ്.

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - III

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ) 

സണ്ണി പൈകട 
(തുടര്‍ച്ച)

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - III 

7. നൂറുശതമാനം ജൈവ കൃഷി
ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനത്തിലുള്ള ശ്രദ്ധ കൃഷിരീതിയുടെ കാര്യത്തിലും ആവശ്യമാണ്. രാസവസ്തുക്കളും കീടനാശിനികളും ജനിതകമാറ്റം വരുത്തിയ വിത്തുകളും ഉപയോഗിച്ചുള്ള കൃഷിരീതികളുടെ അപകടത്തെക്കുറിച്ച് വിശദീകരിക്കേണ്ടതില്ല. സീറോ ബഡ്ജറ്റ് കൃഷിരീതിയാണ് ജൈവകൃഷി സമ്പ്രദായങ്ങളില്‍ ഏറ്റവും പ്രായോഗികവും ഫലപ്രദവുമെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ അതാവും ഏറ്റവും അഭികാമ്യം.

8. മാംസഭക്ഷണം നിയന്ത്രിക്കപ്പെടണം
കേരളീയന്റെ ഭക്ഷണമേശയില്‍ മാംസഭക്ഷണത്തിന്റെ തോത് കൂടി വരുന്നത് വര്‍ധിച്ചുവരുന്ന രോഗാതുരതയുടെ ഒരു കാരണമാണ്. നിത്യവും മാംസഭക്ഷണം കഴിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തണം. കഴിക്കുന്ന മാംസഭക്ഷണംതന്നെ കൃത്രിമാഹാരങ്ങളും ഹോര്‍മോണുകളും നല്‍കി ഉല്‍പ്പാദിപ്പിച്ചവയോ കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കളും മറ്റും ചേര്‍ത്തവയോ അല്ലെന്ന് ഉറപ്പുവരുത്താനും കഴിയണം. മാംസാഹാരിയേക്കാള്‍ കുറഞ്ഞയളവില്‍ പ്രകൃതിയില്‍ ക്ഷതമേല്‍പ്പിക്കുന്നത് സസ്യാഹാരിയാണെന്ന യാഥാര്‍ത്ഥ്യം പ്രചരിപ്പിക്കപ്പെടണം

9. മൈദ പോലുള്ള വിനാശകരമായ ഉത്പന്നങ്ങള്‍ ഭക്ഷ്യവിപണിയില്‍ വ്യാപകമാകുന്നതിനെതിരെ ചെറുത്തുനില്പുകള്‍ സംഘടിപ്പിക്കുക
തെറ്റായ ഭക്ഷണരീതിയുടെയും കമ്പോളാശ്രിതത്വത്തിന്റെയും പ്രതീകമാണ് മൈദ. യാതൊരു പോഷകമൂല്യവുമില്ലാത്തതും ദോഷഫലങ്ങള്‍ ഏറെ ഉള്ളതുമായ മൈദ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളാല്‍ നമ്മുടെ ഹോട്ടലുകളും ബേക്കറികളും പലവ്യഞ്ജനക്കടകളും നിറഞ്ഞത് ചുരുങ്ങിയ കാലകൊണ്ടാണ്. വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മൈദ ഉത്പന്നങ്ങള്‍ വീടിനകത്തും പുറത്തും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനെതിരെയുള്ള നീക്കം ഭക്ഷ്യ-ആരോഗ്യസ്വരാജിനായുള്ള ഉറച്ച കാല്‍വെയ്പാണ്.

10. മായം കലര്‍ന്ന ‘ക്ഷണത്തിനെതിരെ ജാഗ്രത
ഭക്ഷ്യവസ്തുക്കള്‍ എന്ന വ്യാജേന കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്നവയില്‍ നിര്‍ണ്ണായകമായ പങ്കും നൂറ് ശതമാനവും രാസഉത്പന്നങ്ങളാണ്.  ആരോഗ്യത്തിന് ഹാനികരമായ ഇത്തരമുത്പ്പന്നങ്ങള്‍ കൃത്രിമ എസ്സന്‍സുകളും നിറങ്ങളും ചേര്‍ത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വന്‍തോതിലുള്ള പരസ്യങ്ങള്‍ വഴി ഇവയ്ക്ക് കമ്പോളത്തില്‍ സ്വീകര്യയത നേടിയെടുക്കുകയും ചെയ്യുന്നു. ഇത്തരം ഉത്പന്നങ്ങള്‍ ഏവയാണെന്ന് മനസ്സിലാക്കാനും അവയുടെ വ്യാപനം തടയാനുമുള്ള പ്രചരണ - സമരപരിപാടികളും ഭക്ഷ്യ-ആരോഗ്യസ്വരാജിനായുള്ള ചുവടുവയ്പ്പാണ്.

11. കായികാദ്ധ്വാനം ശരീരധര്‍മ്മമാണെന്നത് അംഗീകരിക്കപ്പെടണം
കായികാദ്ധ്വാനത്തെ പരിഹാസത്തോടെ കാണുന്ന മലയാളി കേരളത്തെ ഒരു ആരോഗ്യ കമ്പോളമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഗാന്ധിജി
മുന്നോട്ടു വച്ച ബ്രഡ് ലേബര്‍ സങ്കല്‍പ്പം ഇന്നേറെ പ്രസക്തമാണ്. ആരോഗ്യമുള്ള ഒരാള്‍ കായികദ്ധ്വാനമില്ലാതെ ഭക്ഷണം കഴിക്കുന്നതാണ്. ചൂഷണത്തിന്റെ പ്രാഥമികരൂപം. അതുപോലെ തന്നെ പ്രകൃതി വിരുദ്ധതയുടെ ആദ്യ രൂപവും ഇതുതന്നെ. എന്തുകൊണ്ടെന്നാല്‍ നമ്മുടെ ശരീരപ്രകൃതിതന്നെ കായികദ്ധ്വാനം ചെയ്തിട്ട് ഭക്ഷണം കഴിക്കേണ്ടവിധത്തിലാണ്. മഴയും വെയിലും ഏല്‍ക്കാതെ ശരീരം വിയര്‍ക്കാതെ എങ്ങനെ ജീവിക്കാമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. ഇതൊരു സാംസ്‌കാരികരോഗമാണ്. ഈ രോഗത്തിനുള്ള ചികിത്സ കൂടിയാണ് ഒന്നാമത്തെ കര്‍മ്മപരിപാടി.

12. ഗൃഹവൈദ്യം
ഏതവസരത്തിലും ഉണ്ടാകാവുന്ന ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചില ഭക്ഷണ ക്രമീകരണങ്ങളിലൂടെയോ ചില നാട്ടുമരുന്നുകളിലൂടെയോ എളുപ്പം പരിഹാരം കാണാവുന്നതാണ്. വിവിധ ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും അക്യുപ്രഷര്‍, പ്രാണിക് ഹീലിങ് തുടങ്ങിയ മരുന്നില്ലാ ചികിത്സാരീതികളും ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കപ്പെടണം. ആരോഗ്യരക്ഷയ്ക്കായി സ്ഥാപനവല്‍കൃതമായ ചികില്‍സാരീതികളില്‍നിന്ന് സാധ്യമായത്ര അകലം പാലിക്കണം. ഇന്ന് അലോപ്പതിവൈദ്യം മാത്രമല്ല. സ്ഥാപനവല്‍കൃതമായി കമ്പോള നിയമങ്ങളാല്‍ നടത്തപ്പെടുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. മരുന്നില്ലാചികില്‍സാരീതികള്‍ പോലും ഇന്ന് കമ്പോളതാത്പര്യങ്ങളാല്‍ പുനഃസംവിധാനം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്.

13. നാട്ടുവൈദ്യരംഗത്തെ അറിവുകള്‍ ജനകീയമാക്കുക
നിര്‍ഭാഗ്യവശാല്‍ “പഠിച്ച” ഡോക്ടര്‍മാര്‍ ആരോഗ്യമേഖല കീഴടക്കിയപ്പോള്‍ നാട്ടുവൈദ്യന്മാരും അവരുടെ അറിവുകളും പ്രാകൃതമാണ് എന്ന് വിലയിരുത്തപ്പെടുകയും അതുനാടുകടത്തപ്പെടുകയും ചെയ്തു. നാടുകടത്തപ്പെട്ട നാട്ടുവൈദ്യഅറിവുകളെ തിരികെ കൊണ്ടുവരുന്നത് ഭക്ഷ്യ ആരോഗ്യ സ്വരാജിലേയുള്ള ഉറച്ച കാല്‍വയ്പ്പാണ്. ഒറ്റമൂലികള്‍ പ്രയോഗിക്കാന്‍ അറിയുന്നവര്‍, തിരുമ്മല്‍ വിദഗ്ധന്മാര്‍ തുടങ്ങിയവരുടെയൊക്കെ അറിവുകളും ചികില്‍സാപദ്ധതികളും അന്യംനിന്നുപോകുന്ന സാഹചര്യമൊഴിവാക്കാന്‍ അടിയന്തിരശ്രമങ്ങള്‍ ആവശ്യമാണ്.

14. പൊതുവിതരണസംവിധാനങ്ങളുടെ പുനഃസംഘടന
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും ന്യായവിലയ്ക്കുള്ള വിതരണമാണ് പ്രധാനമായും ഇന്ന് റേഷന്‍ കടകള്‍ വഴി നടക്കുന്നത്. പൊതുവിതരണ സംവിധാനത്തിലെ മറ്റു വില്‍പ്പനശാലകള്‍ വഴി ഇതര നിത്യോപയോഗ സാധനങ്ങളും ഇതുപോലെ വിറ്റഴിക്കപ്പെടുന്നു. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചു തന്നെ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ചക്കയും കപ്പയും പോലുള്ള ഫലങ്ങളും വിവിധ കിഴങ്ങുവര്‍ഗങ്ങളും ഇലക്കറികളും പച്ചക്കറികളും സംഭരിക്കാനും അവ കേടുകൂടാതെ സൂക്ഷിക്കാനും വിപണനം നടത്താനും കഴിയുന്നവിധത്തില്‍ പുനഃസംവിധാനം ചെയ്യണം. ഉത്പ്പാദന ഉപഭോക്താവിന് നീതി ലഭ്യമാകുന്നവിധത്തില്‍ ഈ കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.

15. നഷ്ടപ്പെടുന്ന ഗ്രാമീണതയെ തിരികെ പിടിക്കുക
കേരളം ആകെക്കൂടി ഇന്നൊരു വലിയ നഗരമായി രൂപന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. നഗരജീവിതമാണ് മാതൃകപരമെന്ന വിനാശചിന്തയാണ് ഭക്ഷ്യ- ആരോഗ്യ ചന്തയിലേക്കുള്ള പ്രവേശനകവാടം. നഷ്ടപ്പെടുന്നഗ്രാമീണതയെക്കുറിച്ചുള്ള ഗൃഹാതുരത്വചിന്തകള്‍ ഓണത്തിനും വിഷുവിനും പങ്കുവയ്ക്കുന്നത് ഇന്നൊരു ഫാഷനാണ്. അത്തരമവസരങ്ങളില്‍ മുണ്ടുടുത്തും സാരിചുറ്റിയും തിരുവാതിര കളിച്ചും, ഗ്രാമീണതയെയും കമ്പോളത്തിന്റെ ആഘോഷമാക്കി മാറ്റുന്ന കാപട്യമല്ല ഇന്നാവശ്യം. ഗ്രാമീണതയുടെ മൂല്യങ്ങളും നടപ്പുരീതികളും കാലാനുസൃതമായി പുനഃസ്ഥാപിക്കണം. വസ്ത്രധാരണത്തിലും ഗൃഹനിര്‍മ്മാണത്തിലും ഭക്ഷണശൈലിയിലും മാനുഷികബന്ധങ്ങളിലും എല്ലാം ഗ്രാമീണതയുടെ പച്ചപ്പ് ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ സാംസ്‌കാരികപശ്ചാത്തലമാണ്‍ .

മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള 
നിര്‍മ്മാണാത്മകവും സമരാത്മകവുമായ പരിപാടികളിലൂടെ മാത്രമേ ഭക്ഷ്യ- ആരോഗ്യ സ്വരാജ് യാഥാര്‍ത്ഥ്യമാവുകയുള്ളൂ.
പ്രധാനമായും അഞ്ചു രംഗങ്ങളിലുള്ളവര്‍ക്ക് ഈ പരിപാടികള്‍ കേരളീയസമൂഹത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ 
വലിയ പങ്ക് വഹിക്കാനാവും.
(തുടരും) 

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - II

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ) 

സണ്ണി പൈകട 
(തുടര്‍ച്ച) 

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - II

ഭക്ഷണ സങ്കല്‍പ്പത്തില്‍ മാറ്റം വരുത്തുക

നമ്മുടെ തൊടികളില്‍ വളരുന്ന ഭക്ഷ്യമൂല്യമുള്ള ഒട്ടേറെ ഇലവര്‍ഗങ്ങളും പഴങ്ങളും അവഗണിച്ച് നാം വിഷം പുരട്ടിയ പച്ചക്കറികളും പഴങ്ങളും വില കൊടുത്തു വാങ്ങുന്നു. അതു വഴി രോഗങ്ങളും. ഭക്ഷ്യമൂല്യമുള്ള എന്തെല്ലാം ചെടികളാണ് ഈ ഹരിതകേരളത്തിന്റെ മുക്കിലും മൂലയിലും വളരുന്നത് എന്ന് നാം അറിയുന്നില്ല. അറിഞ്ഞാല്‍ത്തന്നെ അവയ്ക്ക് കമ്പോളമൂല്യം ആരും ഇതുവരെ നല്‍കാത്തതിനാല്‍ നാം അവയുടെ ഭക്ഷ്യമൂല്യവും അംഗീകരിക്കുന്നില്ല എന്നത് ലജ്ജാകരമാണ്. നാം അവഗണിക്കുന്ന ഭക്ഷ്യമൂല്യമുള്ള ഇല വര്‍ഗങ്ങളിലെറെയും കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ, രണ്ടു സെന്റിലെ വീടുകളില്‍ മുതല്‍ ആകാശത്തെ ഫ്‌ളാറ്റുകളില്‍ വരെ വളര്‍ത്താവുന്നവയാണെന്ന് ഓര്‍ക്കണം നമ്മുടെ ഭക്ഷണ വിചാരങ്ങള്‍ അരി, മൈദാ ഉല്‍പ്പന്നങ്ങള്‍, കോഴി എന്നീ മൂന്ന് കാര്യങ്ങളില്‍ കേന്ദ്രീകൃതമായിരിക്കുന്ന സാഹചര്യമാണിന്നുള്ളത്. അത് മാറാത്തിടത്തോളം മലയാളിയുടെ ഭക്ഷ്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയേയുള്ളു.

3. കിഴങ്ങുവര്‍ഗത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുക.
ഇനിയുള്ള കാലത്ത് മണ്ണും ജലവും ഏറെ ക്ഷാമമനുഭവപ്പെടുന്ന അടിസ്ഥാന പ്രകൃതിവിഭവങ്ങളാണ.് ഒരു കിലോഗ്രാം ധാന്യം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായതില്‍ വളരെ കുറഞ്ഞ അളവില്‍ മണ്ണും ജലവും മതി ഒരു കിലോഗ്രാം കിഴങ്ങ് ഉല്‍പാദിപ്പിക്കാന്‍. ധാന്യത്തില്‍നിന്നും കിഴങ്ങില്‍നിന്നും ലഭ്യമാകുന്നത് അന്നജം തന്നെയാണ്.
ഈയൊരു യാഥാര്‍ത്ഥ്യം പരിഗണിച്ച് കിഴങ്ങ് വര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തിലും അവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എത്രയോ വൈവിധ്യമുള്ള കിഴങ്ങുവര്‍ഗങ്ങളാണ് നമുക്കുണ്ടായിരുന്നത്. മരച്ചീനിയും ചേമ്പും മറ്റും നന്നായി കായികദ്ധ്വാനം ചെയ്യുന്നവര്‍ക്ക് കഴിക്കാന്‍ അനിയോജ്യമായ കിഴങ്ങുവര്‍ഗങ്ങളാണെങ്കില്‍, ചേനയും കാച്ചിലും ചെറുകിഴങ്ങും മധുരക്കിഴങ്ങുമൊക്കെ ഏറെ കായികാദ്ധ്വാനം ചെയ്യാത്തവര്‍ക്കുപോലും കഴിക്കാവുന്ന എളുപ്പത്തില്‍ ദഹിക്കുന്ന കിഴങ്ങുവര്‍ഗങ്ങളാണ്. പാടങ്ങളുടെ വിസ്തൃതി എട്ടിലൊന്നായി ചുരുങ്ങിയ കേരളത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഇനിയും ധാന്യങ്ങളെ മുഖ്യഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്നത് വിഡ്ഢിത്തമാണ്. ദിവസത്തില്‍ ഒരു നേരമെങ്കിലും ധാന്യത്തിനുപകരം കിഴങ്ങുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും അവ കൃഷി ചെയ്യുകയും വേണം.


4. ഭക്ഷ്യമൂല്യമുള്ള ഫലങ്ങള്‍ നല്‍കുന്ന വൃക്ഷവിളകളുടെ വ്യാപനം
പ്ലാവും മാവും പേരയും നെല്ലിയും പപ്പായയുമെല്ലാം എത്രമാത്രം വ്യാപകമാക്കാനാവുമോ അത്രകണ്ട് അത് ഭാവിതലമുറയ്ക്ക് ഭക്ഷണം നല്‍കും. കേരളത്തില്‍ ഓരോ വര്‍ഷവും എത്രമാത്രം ചക്കയും പപ്പായയും മറ്റുമാണ് പാഴായി പോകുന്നത്. ഓരോ സീസണിലെയും ലഭ്യത അനുസരിച്ച് ഈ ഫലങ്ങള്‍ ഒരു നേരത്തെ ഭക്ഷണമായി ഉപയോഗപ്പെടുത്തിയാല്‍ അത്രകണ്ട് ധാന്യഭക്ഷണം കുറയ്ക്കാന്‍ ആകും.


5. ഗുണമേന്മയുള്ള പാനീയങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണം
കമ്പോളത്തില്‍ ലഭ്യമായ മദ്യവും കോളകളും മറ്റുമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വ്യക്തമാണ്. നമ്മുടെ കാലവസ്ഥയ്ക്ക് ചേര്‍ന്നതും ഇവിടെ ലഭ്യതയുള്ളതുമായ വിവിധ പഴങ്ങളുടെയും ഔഷധമൂല്യമുള്ള ഇലവര്‍ഗങ്ങളുടെയും ജൂസുകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണം. കേരളീയ സാഹചര്യത്തില്‍ ഏറ്റവും പ്രോല്‍സാഹനം നല്‍കേണ്ടത് ലഹരിയില്ലാത്ത കള്ള് (നീരാ) തെങ്ങില്‍നിന്ന് ഉത്പ്പാദിക്കാനും ഉപയോഗിക്കാനുമാണ്.


6. വേണം പാചകരംഗത്തും മാറ്റങ്ങള്‍
ആരോഗ്യകരമായ പാചകരീതികളാണോ നാം ഇന്ന് ശീലിച്ചിട്ടുള്ളതെന്ന് ഒരു പുനര്‍വിചിന്തനം നടത്തണം രുചികരമായ പാചകത്തിന് ഇന്ന് കമ്പോളം പ്രചരിപ്പിക്കുന്ന നിറവും മണവുമുള്ള കൂട്ടുകള്‍ ആവശ്യമില്ല എന്ന് പ്രായോഗികമായി തെളിയിക്കണം. നമ്മുടെ നാടന്‍ പലഹാരങ്ങള്‍, ചമ്മന്തികള്‍, പുഴുക്കുകള്‍ തുടങ്ങിയവയൊക്കെ പുനരവതരിപ്പിക്കപ്പെടണം. അങ്ങനെ നമ്മുടെ നാടന്‍ രുചിബോധത്തെ ഉണര്‍ത്തിയെടുക്കണം. ഇതെല്ലാം ലക്ഷ്യം വയ്ക്കുന്ന പാചക-ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കപ്പെടണം. പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും മറ്റും ഏറെ നാളത്തേക്ക് കേടുകൂടാതെ സൂക്ഷിക്കുന്നതിന് മുമ്പുണ്ടായിരുന്ന നാടന്‍ സമ്പ്രാദായങ്ങള്‍ പ്രചരിപ്പിക്കപ്പെടണം.

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - I

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ) 

സണ്ണി പൈകട 
(തുടര്‍ച്ച) 


1. ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോല്‍പ്പാദനത്തില്‍ പങ്കാളികളാവുക.

ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനരംഗത്ത് കുട്ടികളും വൃദ്ധജനങ്ങളും അദ്ധ്യാപകരും പുരോഹിതരും മന്ത്രിയും കലക്ടറും സാംസ്‌കാരിക നേതാക്കളും വ്യവസായികളുമെല്ലാം അല്പസമയം ചെലവഴിക്കും എന്ന ആശയത്തിന് വിപ്ലവകരമായസാംസ്‌കാരിക-രാഷ്ട്രീയ- ആധ്യാത്മിക മൂല്യമുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരും അല്പസമയം നൂല്‍ നൂല്‍ക്കണമെന്ന ആവശ്യം ഗാന്ധിജി മുന്നോട്ടുവച്ചതിന്റെ ഇന്നത്തെ പതിപ്പാണിത്.

ഭക്ഷണം കഴിക്കുന്നവരെല്ലാം കായിക അദ്ധ്വാനം ചെയ്യാന്‍ ബാദ്ധ്യസ്ഥാരാണെന്നതിനുപുറമേ, അടിസ്ഥാന ജീവിത ആവശ്യങ്ങളില്‍ ഒന്നായ വസ്ത്രം ഉത്പ്പാദിപ്പിക്കുന്നതിനായി അല്‍പ്പസമയം അദ്ധ്വാനിക്കുക വഴി ആ രംഗത്ത് മൂലധനത്തിന്റെയും കമ്പോളത്തിന്റെയും ഭരണകൂടത്തിന്റെ നിയന്ത്രണത്തെ ജനകീയമായി ഒഴിവാക്കുകയും ചെയ്യുക എന്ന അടിസ്ഥാന ദര്‍ശനമാണ് ഗാന്ധിജി അന്ന് ഉയര്‍ത്തിപ്പിടിച്ചത്. അകാലത്ത് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങളില്‍ കമ്പോളം ശക്തമായി ഇടപെടാന്‍ തുടങ്ങിയത് വസ്ത്രത്തിന്റെ കാര്യത്തിലായിരുന്നു.

എന്നാല്‍ ഇന്ന് മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അനിവാര്യമായ കുടിവെള്ളവും ഭക്ഷണവും കമ്പോളത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ പ്രവണത ഏറ്റവും ശക്തമായി നിലനില്‍ക്കുന്നത് കേരളത്തിലാണ്. ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോല്‍പ്പാദനപ്രവര്‍ത്തനത്തില്‍ അല്‍പ്പസമയമെങ്കിലും പങ്കാളിയാവണം എന്ന മുദ്രാവാക്യം ഉയര്‍ത്തുമായിരുന്നു. നമ്മുടെ പക്കല്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അടിസ്ഥാന ആവശ്യത്തിന്റെ കാര്യത്തിലുള്ള നമ്മുടെ വ്യക്തിഗത പങ്കാളിത്തം വഴി ഉണ്ടാവുന്ന സൃഷ്ടിപര ഊര്‍ജ്ജം വലിയ ചലനങ്ങള്‍ക്ക് അടിസ്ഥാനമിടും.

സ്വന്തം ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്നതിലെ സംതൃപ്തിയും ആസ്വാദ്യതയും അതേസമയംതന്നെ അതിന്റെ ബദ്ധപ്പാടുകളും എല്ലാവരും അറിയേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ശരീയായ മൂല്യമറിയാന്‍ ഇത് ആവശ്യമാണ്. ഇത് തികച്ചും പ്രായോഗികമായ കാര്യമാണ്. കൃഷി സ്ഥലമില്ലാത്തവര്‍ക്ക് പോലും സ്വന്തം താമസസ്ഥലത്ത് ചെടിച്ചട്ടികളിലും ചാക്കുകളിലും മണ്ണുനിറച്ച് ചില ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാനാവും. വീടുകളില്‍ മാത്രമല്ല ഓഫീസുകളിലും വിദ്യാലയങ്ങളിലും ദേവാലയങ്ങളിലുമെല്ലാം സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന വിധത്തില്‍ ഇത് പ്രായോഗികമാക്കണം. ഇതൊരു തരംഗമായി രൂപപ്പെട്ടാല്‍ അതുണ്ടാക്കുന്ന സാധ്യതകള്‍ അപാരമാണ്. കേരളത്തില്‍ സര്‍ക്കാര്‍ പോലും ഷോപ്പിംങ്ങ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുകൊണ്ട് കമ്പോള ഉല്‍സവത്തിന് ശ്രമിക്കുന്ന കാലമാണിത്. സര്‍ക്കാര്‍ പ്രൊഡക്ഷന്‍ ഫെസ്റ്റിവലിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. അതുകൊണ്ടുതന്നെ ഭക്ഷണോല്‍പ്പാദന പ്രവര്‍ത്തനങ്ങളെ ഒരുല്‍സവമാക്കാന്‍ ജനകീയമായി ശ്രമിക്കുന്നതിന് വലിയ പ്രധാന്യമുണ്ട്.

2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ് -iii

 (തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ) 
സണ്ണി പൈകട 
(തുടര്‍ച്ച) 

കമ്പോളകേന്ദ്രീകൃതമായല്ലാതെ ഭക്ഷണാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന ചില നീക്കങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്‍ . എന്നാല്‍ അവ മിക്കപ്പോഴും ഒറ്റപ്പെട്ടതും ഈ വിഷയത്തിന്റെ ചില തലങ്ങളില്‍ മാത്രം ഒതുങ്ങുന്നതുമാണ്. ചിലര്‍ വിത്തു സംരക്ഷിക്കുന്നു, മറ്റു ചിലര്‍ മൈദയ്‌ക്കെതിരെ പ്രചരണം നടത്തുന്നു, വേറെ ചിലര്‍ ഭക്ഷണങ്ങളിലെ മായങ്ങളുടെ ചുരുളഴിക്കുന്നു, ഇനിയും ചിലര്‍ ജൈവകൃഷി രീതികള്‍ പ്രചരിപ്പിക്കുന്നു. ഇവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് സമ്മതിക്കുമ്പോഴും, ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ ജനങ്ങളുടെ നിയന്ത്രണം തിരികെപ്പിടിക്കുന്ന തലത്തിലേക്ക് അവയെ വികസിപ്പിക്കാനാവുന്നുണ്ടോ? ജൈവകൃഷി ചെയ്ത് മണ്ണിന്റെയും കാര്‍ഷിക ഉത്പന്നത്തിന്റെയും ഗുണം വര്‍ദ്ധിപ്പിക്കയും ഉത്പന്നത്തിന് കമ്പോളത്തില്‍ അധിക വില ലഭ്യമാക്കുകയും ചെയ്താല്‍ മതിയോ? മൈദയ്ക്ക് പകരം ഗോതമ്പ് വിഭവങ്ങള്‍ ബേക്കറികളില്‍ നിരന്നാല്‍ മതിയാകുമോ? നാടന്‍ വിത്തിനങ്ങള്‍ ചില തുരുത്തുകളില്‍ സംരക്ഷിക്കപ്പെടുന്നത് വളരെ നല്ല കാര്യമാണെങ്കിലും അവ ജനങ്ങള്‍ വ്യാപകമായി ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകണ്ടേ? മായങ്ങള്‍ കലരാത്ത ശുദ്ധഭക്ഷണം കമ്പോളത്തില്‍ ലഭ്യമായതുകൊണ്ട് മാത്രമായോ? അലോപ്പതിവൈദ്യത്തിന്റെ കഴുത്തറപ്പന്‍ സംവിധാനങ്ങള്‍ക്കു പകരം പ്രകൃതി ചികിത്സയുടെയും പ്രാണിക് ഹീലിംഗിന്റെയും സ്ഥാപനങ്ങള്‍ നാട്ടിലുടനീളം മുളച്ചുപൊന്തിയാല്‍ മതിയോ? ഇത്തരം ചോദ്യങ്ങള്‍ നിരവധിയുണ്ട്.

മുമ്പ് ഭക്ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ചും ഇപ്പോള്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ചുമാണ് ഭരണകൂടം പറയുന്നത്. അത്തരം കാര്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും മേലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും ഗ്രാമസമൂഹങ്ങളുടെയും നിയന്ത്രണത്തിന്റെ (സ്വരാജിന്റെ) സൂക്ഷ്മ രാഷ്ട്രീയം അവഗണിക്കാവുന്നതാണോ ? ഈ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ഉള്ളടക്കമുള്ളതും സമഗ്രതയുള്ളതുമായകര്‍മ്മപരിപാടികളിലേക്ക് ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വികസിക്കേണ്ടതുണ്ട്. അതിനായി ഈ രംഗത്ത് ഏറെ ഉദ്ദേശശുദ്ധിയോടെയും തികഞ്ഞ ഉത്സാഹത്തോടെയും പ്രവര്‍ത്തിക്കുന്നവര്‍ ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്താനും സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനോടൊപ്പംതന്നെ കൂട്ടായി നടപ്പിലാക്കാവുന്ന ചില പരിപാടികള്‍ക്ക് രൂപം നല്‍കാനും ശ്രമിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ പരിഗണിക്കാനാവുന്ന ചില പരിപാടികള്‍ ഇവിടെ സൂചിപ്പിക്കുകയാണ്‍ . 
ഇവയൊന്നും പുതിയവയല്ല;  ഒറ്റയ്‌ക്കൊറ്റയ്ക്ക് ഒട്ടേറെപേര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവയാണ്. എന്നാല്‍ ഈ പരിപാടികളെല്ലാം ഏകോപിതമായാല്‍ ഒരു പുതിയ ദിശാബോധമുണ്ടാവുന്നവയാണെന്ന് തോന്നുന്നു.

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ് -ii


(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ)
സണ്ണി പൈകട
(തുടര്‍ച്ച) 

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുമായി ബന്ധപ്പെടുത്തികൊണ്ട് ശരിയായ സ്വാതന്ത്ര്യത്തെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുന്ന കര്‍മ്മ പരിപാടികള്‍ക്ക് ഇന്ന് ഏറെ പ്രധാന്യം നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നു. ശരിയായ സ്വാതന്ത്ര്യം സാധാരണ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നതിന്റെ അടിത്തറതന്നെ അവരുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ അവര്‍ക്കുള്ള പങ്കാളിത്തവും നിയന്ത്രണവുമാണ്. 

ഇന്ന് അടിസ്ഥാനാവശ്യങ്ങളെല്ലാം കമ്പോളകേന്ദ്രീകൃതമായാണല്ലോ നിയന്ത്രിക്കപ്പെടുന്നത്. ഈ  മര്‍മ്മത്ത് പ്രഹരമേല്‍പ്പിക്കാന്‍ ജനങ്ങളെ സജ്ജരാക്കുക എന്നതുതന്നെയാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധാപൂര്‍വ്വം സമാന്തരപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ട ദൗത്യമെന്ന് തോന്നുന്നുമനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ തന്നെ പ്രഥമസ്ഥാനത്തുള്ള ഭക്ഷണവുമായി ബന്ധപ്പെട്ട് മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള ചില കര്‍മ്മ പരിപാടികള്‍ മുന്നോട്ട് വയ്ക്കുകയാണിവിടെ. 

ഭക്ഷണം നിശ്ചയമായും കൃഷിയുമായും ആരോഗ്യവുമായും നേരിട്ട് ബന്ധപ്പെട്ടവയാണ്. ആയതിനാല്‍ കൃഷി, ഭക്ഷണംആരോഗ്യം എന്നീ രംഗങ്ങളില്‍ ജനങ്ങള്‍ക്ക് പരമാവധി സ്വയംഭരണം (സ്വരാജ്) യാഥാര്‍ത്ഥ്യമാക്കുന്നത് ലക്ഷ്യം വച്ചുള്ള ഈ കര്‍മ്മപരിപാടികളെ ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്നു നിലയിലാണിവിടെ വിശേഷിപ്പിക്കുന്നത്.

അടുത്തകാലത്തായി, കേരളത്തില്‍ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത തോതിലാണെന്നതിന് വാര്‍ത്താമൂല്യമില്ലഡീസലിന്റെ വില ഇനി എല്ലാ മാസവും വര്‍ദ്ധിപ്പിക്കാനുള്ള സ്വാതന്ത്ര്യം എണ്ണക്കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ അതെങ്ങെനെ ബാധിക്കുമെന്ന് വ്യക്തമാണ്. ഇവിടെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി എട്ടിലൊന്നായി ചുരുങ്ങിയത് സംബന്ധിച്ച ചര്‍ച്ചകളും ഇടതടവില്ലാതെ നടക്കുന്നുണ്ട്, കൂട്ടത്തില്‍ ഉള്ള പാടങ്ങള്‍ നികത്താനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നു. കമ്പോളത്തില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ മായങ്ങളെപ്പറ്റിയുള്ള സംസാരങ്ങള്‍ക്കും കുറവില്ല. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ വില്ക്കപ്പെടുന്ന സംസ്ഥാനമായിട്ടും, പൊതു-സ്വകാര്യചികിത്സാ സംവിധാനങ്ങള്‍ ഏറെയുണ്ടായിട്ടും, മലയാളികള്‍ വീടിനു പുറത്തിറങ്ങുന്നത് ഏറിയ പങ്കും ആശുപത്രിയില്‍ പോകാനാണെന്ന് അല്പം അതിശയോക്തിയോടെ പറയാവുന്ന വിധത്തില്‍ രോഗാതുരത വര്‍ദ്ധിച്ചിരിക്കുന്നു. ഇങ്ങനെ പലവിധത്തില്‍ ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും രംഗങ്ങളില്‍ കമ്പോളം ജനവിരുദ്ധമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ വിലകുറയണമെന്നും ഗുണം മെച്ചപ്പെടണമെന്നും ആഗ്രഹിക്കുന്നതോടൊപ്പമെങ്കിലുംകഴിയുന്നത്ര കമ്പോളത്തില്‍ നിന്നു കുതറിമാറാനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടതല്ലേ?
(തുടരും) 


2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ്

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ)

സണ്ണി പൈകട


സാമൂഹികജീവിതത്തിന്റെ മുഖ്യധാരയെ ഒരു പരിധിവരെ സ്വാധീനിക്കാന്‍ കേരളത്തിലെങ്കിലും സമാന്തരപ്രസ്ഥാനങ്ങള്‍ക്ക് (നവസാമൂഹിക പ്രസ്ഥാനങ്ങള്‍) കഴിയുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും പൗരവകാശരംഗത്തും ലിംഗനീതിക്കും സുസ്ഥിരകൃഷിക്കും ശരിയായ ആരോഗ്യരക്ഷയ്ക്കുമായി മിക്കപ്പോഴും ഈ രംഗങ്ങളിലെ മുഖ്യധാരാപ്രസ്ഥാനങ്ങളുമായി കലഹിച്ചുകൊണ്ടും വേറിട്ടവഴികള്‍ തേടിക്കൊണ്ടും പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെയും സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളെയുമാണ് സമാന്തര പ്രസ്ഥാനങ്ങള്‍ എന്നിവിടെ വിശേഷിപ്പിക്കുന്നത്.  സമാന്തര പ്രസ്ഥാനങ്ങള്‍ മുഖ്യധാരയോട് നേരിട്ടും അല്ലാതെയും നിരന്തരം പറയുന്നത് തിരിഞ്ഞുനോക്കാനും തിരുത്താനുമാണ്. മുമ്പൊക്കെ ഈ ആവശ്യം തികച്ചും ഒറ്റപ്പെട്ടതായിരുന്നു എങ്കില്‍ ഇന്ന് ജനങ്ങള്‍ തിരിഞ്ഞുനോക്കാനും തിരുത്താനും മാത്രമല്ല ജനവിരുദ്ധ സമ്പ്രദായങ്ങള്‍ക്ക് നേരെ തിരിഞ്ഞു നില്‍ക്കാനും സന്നദ്ധമായിക്കൊണ്ടിരിക്കുകയാണ്. എത്രയോ സമരമുഖങ്ങളിലാണ് സാധാരണജനങ്ങള്‍ ഇങ്ങനെ മുഖ്യധാരയ്‌ക്കെതിരെ തിരിഞ്ഞു നില്‍ക്കുന്നത് ?
ജനകീയ സമരമുഖങ്ങളില്‍ സമാന്തരപ്രസ്ഥാനങ്ങള്‍ സജീവമായി ഇടപെടുന്നുണ്ട്. സമരരംഗങ്ങളിലെഇടപെടലുകള്‍ തുടരുമ്പോള്‍  ത്തന്നെനിര്‍മ്മാണാത്മകമായി ചില മേഖലകളിലെങ്കിലും ആസൂത്രിതമായും കൂട്ടായ്മയോടെയും ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയേണ്ടതല്ലെമുഖ്യധാരാസംവിധാനങ്ങള്‍ ആഘോഷപൂര്‍വ്വം ജനങ്ങളെ ആനയിച്ചുകൊണ്ടിരിക്കുന്ന പാതകളില്‍നിന്ന് ജനങ്ങള്‍ വഴിമാറി നടക്കാന്‍ സന്നദ്ധമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ ആലോചനയ്ക്ക് വലിയ പ്രധാന്യമുണ്ട്. വേറിട്ട വഴികള്‍ കുറെയാളുകളുടെ ഒറ്റപ്പെട്ട വഴികള്‍ മാത്രമാവാതെ ആ വഴികളെ ശരിയായ സ്വാതന്ത്ര്യത്തിലേക്കുള്ള പൊതുവഴികളായി വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് സമാന്തരപ്രസ്ഥാനങ്ങളല്ലേസങ്കീര്‍ണ്ണമായ സൈദ്ധാന്തിക കോലാഹലങ്ങള്‍ ഒഴിവാക്കി ലളിതവും ജനകീയവുമായ ചില പരിപാടികളിലൂടെ ഇത്തരം ശ്രമങ്ങള്‍ക്ക് കൂട്ടായി തുടക്കമിടാനാവുമോ
                                                                                (തുടരും)