2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജ് സംസ്ഥാനതല ഏകോപനസമിതി

ഡിസംബര്‍ 28 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 4 മണിവരെ
കോഴിക്കോട് ടൗണ്‍ ഹാളില്‍ 
അടുത്ത രണ്ടുമൂന്നു മാസത്തേക്കുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാനായി 
വീണ്ടും നമ്മള്‍ സംസ്ഥാനതലത്തില്‍ കൂടിച്ചേരുകയാണ്. 
ഡിസംബര്‍ 27,28,29 തീയ്യതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചിട്ടുള്ള നാട്ടുപൊലിമ കാര്‍ഷിക-ഭക്ഷ്യ പ്രദര്‍ശനത്തോടൊപ്പമാണ് കൂടിച്ചേരല്‍ സംഘടിപ്പിച്ചിട്ടുള്ളത്. കൂടിച്ചേരല്‍ ഡിസംബര്‍ 28 ശനിയാഴ്ച 
രാവിലെ 10 മണിമുതല്‍ 4 മണിവരെയാവും.
 വിവിധ ജില്ലകളില്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിനില്‍ പങ്കാളികളാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള 
എല്ലാ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെ 
കൂടിച്ചേരലില്‍ പ്രതീക്ഷിക്കുന്നു. 


2013, ഡിസംബർ 7, ശനിയാഴ്‌ച

Mathrubhumi - Agriculture - കിഴങ്ങിനങ്ങള്‍ക്ക് കര്‍ഷകന്റെ ജീന്‍ ബാങ്ക്‌ -

Posted on: 01 Dec 2013



ചുട്ട ഏത്തയ്ക്കാപോലെ രുചികരമായ കാച്ചില്‍. പേര് മലതാങ്ങി. 130 കിലോഗ്രാം വരെ കിഴങ്ങ് ഒരു ചുവട്ടില്‍ വിളയും. കൂടുതല്‍ ദിവസം ഇതിന്റെ കിഴങ്ങ് കേടാകാതെയുമിരിക്കും. കാണിക്കാരുടെ ഊരില്‍നിന്ന് ശേഖരിച്ച ഈ ഇനമുള്‍പ്പെടെ ഇരുപത്തഞ്ചില്‍പ്പരം കിഴങ്ങിനങ്ങളാണ് ശ്യാംകുമാറെന്ന കര്‍ഷകന്‍ കൃഷിചെയ്യുന്നത്. ശ്യാംതന്നെ വികസിപ്പിച്ച നാട്ടുഗവ്യ എന്ന വളക്കൂട്ടിന്റെ കരുത്തില്‍ ഇവയൊക്കെ ഒന്നാംതരം വിളവ് നല്കുന്നു.

തിരുവനന്തപുരം മാരായമുട്ടം സ്വദേശി ശ്യാംകുമാറിന് കിഴങ്ങുവര്‍ഗങ്ങളുടെ കൃഷി ആവേശമായിട്ട് 15 വര്‍ഷമായി. ഈ മുന്‍ സൈനികന്‍ ഇന്ന് ചേന, ചേമ്പ്, കാച്ചില്‍, നനക്കിഴങ്ങ്, മുക്കിഴങ്ങ്, മരച്ചീനി എന്നിവ രണ്ടേക്കര്‍ പറമ്പില്‍ നട്ടുവളര്‍ത്തുന്നുണ്ട്.

ഒരുകാലത്ത് മലയാളിയുടെ ബദല്‍ ഭക്ഷ്യവിളയായിരുന്നു കിഴങ്ങുകള്‍. എന്നാല്‍, കാലക്രമേണ ഇവയുടെ പ്രാധാന്യം കുറഞ്ഞതോടെ മികച്ച ഒട്ടേറെയിനങ്ങള്‍ കൃഷിയിടങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. ഇവയെ നിലനിര്‍ത്താനുള്ള ഒറ്റയാള്‍ പോരാട്ടമാണ് ശ്യാമിന്റേത്. ചേനയില്‍ ശ്രീപത്മ, ഗജേന്ദ്ര എന്നിവയ്ക്കു പുറമേ പീരുമേട് നിന്ന് ശേഖരിച്ച കുഴിമുണ്ടന്‍ എന്നയിനമുണ്ട്. മൂന്നടി മാത്രം ഉയരം വെക്കുന്ന ഈ ഇനം 25 മുതല്‍ 50 കിലോഗ്രാം വിളയുമ്പോള്‍ ശ്രീപത്മ, ശ്യാമിന്റെ പറമ്പില്‍ 10 അടി ഉയരത്തില്‍ വരെ വളര്‍ന്നിട്ടുണ്ട്. 102 കിലോഗ്രാം വരെ ചേന ഒരു ചുവടില്‍ നിന്ന്‌വിളവെടുത്തിട്ടുണ്ടെന്ന് ശ്യാം പറഞ്ഞു.

കാച്ചിലില്‍ മുറംചാരി, കടുവാകൈയന്‍, മലതാങ്ങി, മലമുട്ടന്‍, കൊടിതൂക്കി, ആനക്കാലന്‍, പാറപൊട്ടന്‍, വള്ളിക്കിഴങ്ങ്, ആഫ്രിക്കന്‍ കാച്ചില്‍ എന്നീ ഇനങ്ങളുണ്ട്. നേരിയ നീല നിറമുള്ള കിഴങ്ങുണ്ടാകുന്ന മുറംചാരിക്ക് 20 കിലോഗ്രാം വരെ ഒരു ചുവടില്‍നിന്ന് ലഭിക്കുമ്പോള്‍ ആനക്കാലന്റെ വിളവ് 25 കിലോഗ്രാം കവിയും. കറുത്ത നിറത്തില്‍ പാറപോലെ തൊലിയുള്ള രുചികരമായ ഇനമാണ് പാറപൊട്ടന്‍, ചുവട്ടില്‍ ധാരാളം കിഴങ്ങുകളുണ്ടാകുന്ന കടുവാകൈയനും വള്ളിയില്‍ത്തന്നെ ധാരാളം കിഴങ്ങുണ്ടാകുന്ന കൊടിതൂക്കിയും അപൂര്‍വ ഇനങ്ങളാണ്.

മരച്ചീനിയില്‍ നേരിയ മഞ്ഞ നിറത്തിലുള്ള രുചികരമായ കിഴങ്ങുകള്‍, ഒരു ചുവടില്‍ 80 കിലോഗ്രാം വരെ വിളയുന്ന കയ്യാലചാടിയും ആമ്പക്കാടനും ആനക്കൊമ്പനും മലയന്‍ഫോറുമുണ്ട്. 35 കിലോഗ്രാം വരെ വിളയുന്ന ഇനമാണ് സുമോ. ആദിവാസി ഊരില്‍നിന്നും ശേഖരിച്ചു നട്ട തൊടലിമുള്ളന്‍ എന്നയിനം മുക്കിഴങ്ങിന്റെ പ്രത്യേകത, മാവും രുചിയും കൂടുതലാണെന്നതാണ്. കാരിമുള്ളന്‍ എന്ന ഇനവും ഇതിലുണ്ട്. ചെറുകിഴങ്ങില്‍ ചെറുമുള്ളനും കരിമുള്ളനുമാണ് ഇനങ്ങള്‍. നനക്കിഴങ്ങില്‍ നീണ്ടു വെളുത്ത, പശിമ കുറഞ്ഞ കിഴങ്ങ് വിളയുന്ന വെള്ളാന്‍ കിഴങ്ങ് ഏറെ മെച്ചമാണെന്ന് ശ്യാംകുമാര്‍ വെളിപ്പെടുത്തി. ചേമ്പില്‍ പാല്‍ചേമ്പ്, വാഴച്ചേമ്പ്, മുട്ടച്ചേമ്പ് തുടങ്ങിയവയുണ്ട്.

കഴിയുന്ന വിസ്താരത്തില്‍ത്തന്നെ കിഴങ്ങുവര്‍ഗങ്ങള്‍ നടാനുള്ള കുഴിയെടുക്കണമെന്നാണ് ശ്യാംകുമാറിന്റെ അഭിപ്രായം. സ്വന്തമായി ഒരു പശുവിനെയും 75-ഓളം കോഴികളെയും വളര്‍ത്തുന്നതിനാല്‍ ജൈവവളം അത്യാവശ്യത്തിന് ലഭിക്കും. പക്ഷേ, ഇതിനൊക്കെ പുറമേ, ചേര്‍ക്കുന്ന 'നാട്ടുഗവ്യ' എന്ന വളക്കൂട്ടാണ് തന്റെ വിളവിന്റെ രഹസ്യമെന്ന് ശ്യാംകുമാര്‍ പറയുന്നു. 28 കൂട്ടുകള്‍ ചേരുന്ന ഈ വളം ശ്യാം സ്വയം വികസിപ്പിച്ചതാണ്. ചാണകം, എല്ലുപൊടി, നെയ്യ്, കടലപ്പിണ്ണാക്ക്, ഗോമൂത്രം, ശര്‍ക്കര, പാല്, തൈര്, പൂവന്‍പഴച്ചാറ്, തേങ്ങാവെള്ളം, മുട്ട, മുരിങ്ങയില ഉള്‍പ്പെടെ പത്തിനം ഇലകള്‍ എന്നിവ മണ്‍കലത്തിലിട്ട് പുളിപ്പിച്ചാണ് നാട്ടുഗവ്യ ഉണ്ടാക്കുന്നത്. ഇത് ഒരു ലിറ്റര്‍, 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിളക്കാലത്ത് മൂന്നുതവണ ചുവട്ടില്‍ ചേര്‍ത്ത് നനയ്ക്കുന്നു. ഈ വളക്കൂട്ടിനെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ശ്യാം പരിശോധിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് ഇതില്‍ 3.14 ശതമാനം പൊട്ടാസ്യവും 1.839 ശതമാനം ഫോസ്ഫറസ്സും 1.129 ശതമാനം നൈട്രജനും അടങ്ങിയിരിക്കുന്നു. കൂടാതെ കോപ്പര്‍, സിങ്ക്, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളും. ഇതു ചേര്‍ത്താല്‍ മണ്ണിന്റെ വളക്കൂറ് പെട്ടെന്നു മെച്ചപ്പെടുമെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു.ശ്യാംകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെ ഡോ. സി.എസ്. രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ പിന്തുണയുണ്ട്. കേന്ദ്രം സംഘടിപ്പിച്ച വിള മത്സരങ്ങളില്‍ പലതവണ ശ്യാമിന് പുരസ്‌കാരവും ലഭിച്ചു. (ശ്യാംകുമാര്‍ ഫോണ്‍: 8281869885.)

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍

Mathrubhumi - Agriculture - കിഴങ്ങിനങ്ങള്‍ക്ക് കര്‍ഷകന്റെ ജീന്‍ ബാങ്ക്‌ -:

'via Blog this'