2013, നവംബർ 29, വെള്ളിയാഴ്‌ച

ഇത് ലംബമാന കൃഷിരീതി : ആട്, കോഴി, മുയല്‍, മീന്‍ എല്ലാം ഒരു കൂരയ്ക്കുകീഴില്‍


Posted on: 29 Nov 2013


കണ്ണൂര്‍: ചെറിയ സ്ഥലത്ത് പലതരം കൃഷിചെയ്യാന്‍ സാധിക്കുന്ന ലംബമാന കൃഷിരീതിയുമായി പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രം. ഒരു സെന്റ് സ്ഥലത്ത് പലതരം കൃഷി വിജയകരമായിചെയ്യാന്‍ സാധിക്കുന്ന കണ്ടുപിടിത്തത്തിന് ഹൈടെക് തീവ്രസംയോജിത ലംബമാന കാര്‍ഷിക-മൃഗസംരക്ഷണ ഫാം യൂണിറ്റെന്നാണ് പേരിട്ടിരിക്കുന്നത്.

കൃഷിചെയ്യാന്‍ ജലമില്ലെന്ന് മുറവിളിയുയരുന്ന കേരളത്തില്‍ ഈ കൃഷിരീതി പ്രതീക്ഷ നല്കുന്നതാണ്. ചുരുങ്ങിയ സ്ഥലത്ത് ആട്, മുയല്‍, കോഴി, മീന്‍ തുടങ്ങിയവയെല്ലാം കൃഷിചെയ്യാനാകും. പരസ്പരം താങ്ങായിനില്ക്കുന്ന രണ്ട് ഗാലറികള്‍ ചേര്‍ന്നുള്ള ഒരു പിരമിഡ് ആകൃതിയിലാണ് ലംബമാനകൃഷിയുടെ രൂപകല്പന. പന്നിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഇതിന്റെ മാതൃക പരീക്ഷിച്ച് വിജയകരമെന്ന് തെളിഞ്ഞു. 384 ചതുരശ്ര അടിയാണ് കൂടിന്റെ തറ വിസ്തീര്‍ണം. തറയിലും തട്ടുകളിലും രണ്ട് ഗാലറികളിലുമായി 944 ചതുരശ്ര അടി ജലം ലഭിക്കുംവിധത്തിലാണ് കൂടിന്റെ രൂപകല്പന.

കൂടുതല്‍പേര്‍ക്ക് താമസിക്കാന്‍ ഫ്ലാറ്റ് നിര്‍മിക്കുന്നതുപോലെ തട്ടുതട്ടായാണ് മൃഗങ്ങളെ വളര്‍ത്തുക. മുകള്‍ഭാഗത്ത് തീറ്റപ്പുല്ലോ പച്ചക്കറിയോ കൃഷിചെയ്യാം. കൂട് ലംബമാന രീതിയിലായതിനാല്‍ ഉള്ളില്‍ ചൂട് അധികം ഉണ്ടാവില്ല. അതുകൊണ്ട് ഉത്പാദനവും കൂടും. ഗാലറികളില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനാല്‍ ഗ്രോബാഗുകളില്‍ എന്തുചെടിയും വളര്‍ത്താം. വളര്‍ത്തുമൃഗങ്ങള്‍ക്കാവശ്യമായവയും കൃഷി ചെയ്യാം.

അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് അസോസിയേഷനും പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രവും ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.

ആത്മ സഹായധനം നല്കി. പഠനഗവേഷണങ്ങള്‍ കൃഷിവിജ്ഞാന്‍ കേന്ദ്രയും നടത്തി. മൃഗങ്ങളില്‍ ചൂട് കൂടുന്നതുമൂലമുള്ള ഉത്പാദനക്കുറവിന് പരിഹാരം കാണുക, ചുരുങ്ങിയസ്ഥലത്ത് കൂടുതല്‍ കൃഷി നടത്തുക തുടങ്ങിയ കൃഷിരീതി രൂപകല്പന ചെയ്തത്. പുതിയരീതിയില്‍ പലതരം മൃഗങ്ങളെ വളര്‍ത്താം. ഉത്പാദനവും കൂടുതലാണ്. കൂടിനോടൊപ്പം അസോള ടാങ്കുകള്‍, ആട്ടിന്‍കാഷ്ഠം, മൂത്രം, മുയല്‍കാഷ്ഠം എന്നിവ ശേഖരിക്കാനും പ്രത്യേക സംവിധാനമുണ്ട്. വിജ്ഞാനകേന്ദ്രത്തിലെ അസി. പ്രൊഫസര്‍ ഡോ. ടി.ഗിഗ്ഗിന്‍ ആണ് ഇത് രൂപകല്പന ചെയ്തത്. കൂട് നിര്‍മിക്കാന്‍ മൃഗങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം രണ്ടുമുതല്‍ രണ്ടര ലക്ഷം വരെ ഓരോ യൂണിറ്റില്‍നിന്ന് വരുമാനമുണ്ടാക്കാനാകും. ഹൈടെക് ലംബമാന കാര്‍ഷിക മൃഗസംരക്ഷണ യൂണിറ്റിന്റെ ഉദ്ഘാടനം നവംബര്‍ 30ന് രണ്ടുമണിക്ക് പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കുമെന്ന് കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.ജയരാജ്, ഡോ. ടി.ഗിഗ്ഗിന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.സി. ധനരാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0460-2226087.

2013, നവംബർ 22, വെള്ളിയാഴ്‌ച

ചെറുവയല്‍ രാമന്‍: നെല്‍വിത്ത് സംരക്ഷണത്തിന് ഒരു ഗോത്ര മാതൃക


Posted on: 10 Oct 2013
http://www.mathrubhumi.com/agriculture/story-397480.html
കാര്‍ഷിക പെരുമയുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നത് പോലെ പോയകാലത്തിന്റെ നെല്‍വിത്തുകളാണ് വയനാട്ടിലെ മാനന്തവാടിയിലെ ചെറുവയല്‍ രാമനെന്ന ആദിവാസി കര്‍ഷകന്റെ സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷിക പെരുമയറിയാന്‍ എത്തുന്നവര്‍ക്കെല്ലാം തന്റെ കാര്‍ഷിക ജീവിതം കൊണ്ട് ഉത്തരം പറയാന്‍ ഇന്ന് രാമനുണ്ട്. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അനൃമായിപ്പോയ നൂറ്റിയമ്പതില്‍പ്പരം നെല്‍വിത്തുകളില്‍ മുപ്പത്തിയഞ്ചോളം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കര്‍ഷകന്‍ കൃഷിചെയ്ത് സംരക്ഷിക്കുകയാണ്.നാടിന്റെ നന്മയും നാട്ടുരുചുയുമുളള തനത് ഭക്ഷണ രീതികളും പാരമ്പരൃഅറിവുകളുമെല്ലാം ചേര്‍ന്ന് ചെറുവയല്‍ കുറിചൃത്തറവാട് വരച്ചിടുന്നത് പോയകാല വയനാടിന്റെ സമൃദ്ധിയാണ്.

നെല്‍കൃഷി നഷ്ടമാണ് എന്ന് ആവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ലാഭനഷ്ട കണക്കുകളൊന്നുമില്ലാതെ നെല്‍കൃഷിയുടെ പെരുമ മാത്രമാണ് ഈ മാതൃകാ കര്‍ഷകന് പറയാനുളളത്.സ്വന്തം പാടത്തുവിളഞ്ഞ കുത്തരിചോറിന്റെ സ്വാദും സ്വയം പരൃാപ്തവുമായ ഭക്ഷൃസംസ്‌കാരത്തിന്റെ ശീലങ്ങളുമാണ് രാമനെ പാരമ്പരൃകര്‍ഷകനാക്കുന്നത്.കൃഷി വൃവസായമല്ല ജീവിതം തന്നെയാണെന്നാണ് അനുഭവത്തില്‍ നിന്നും രാമന്‍ പറയുന്നത്.

രാവിലെ മുതല്‍ അന്തിയാവുന്നത് വരെ കുടുംബത്തോടെ കൃഷിയിടത്തില്‍ ചെലവിടുന്ന രാമനെന്ന കര്‍ഷകന് പ്രതികൂലമാകുന്ന കാലാവസ്ഥയെക്കുറിച്ചാണ് ഇപ്പോള്‍ വേവലാതി. പണ്ടൊക്കെ മഴയ്ക്ക് മഴ വെയിലിന് വെയില്‍ ഇന്ന് വയനാടും മാറി വഴിമാറിയ ഞാറ്റുവേലയും തിരുവാതിരയെക്കുറിച്ചുമെല്ലാം വിലപിക്കുന്ന മറ്റു കര്‍ഷകര്‍ക്കൊപ്പം രാമനും പറയാനുളളത് ഇതൊക്കെ തന്നെയാണ്.

വിശാലമായ നെല്‍വയലുകളും തിമിര്‍ത്തുപെയ്യുന്ന മഴയും കൊടുംതണുപ്പും മഞ്ഞുമായിരുന്നു വയനാടിന്റെ ചിത്രം.കാര്‍്ഷിക ജീവിതത്തിന്റെ ആരവങ്ങള്‍ നിലയ്ക്കാത്ത ഗ്രാമങ്ങള്‍ മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. വൃശ്ചികം കഴിയുന്നതിന് മുമ്പ് കര്‍ഷക തറവാട്ടിലെ ധാന്യപ്പുരകള്‍ സമൃദ്ധമാകും.പത്തായത്തിലെ അറകളില്‍ തൊണ്ടി,വെളിയന്‍,ഗന്ധകശാല ചോമാല തുടങ്ങി വേറെ വേറെ നെല്ലുകള്‍ ഒരു വര്‍ഷത്തെ ആവശ്യത്തിനായി മുന്‍ തലമുറ ശേഖരിച്ചുവെക്കും.ഭക്ഷ്യസുരക്ഷയുടെ ഈ സമ്പാദ്യമായിരുന്നു കര്‍ഷകരുടെയും ലക്ഷ്യം.കൃഷിനടത്താന്‍ പണിയാളുകളും ധാരാളമുണ്ടായിരുന്നു.കന്നുകാലികലളും കര്‍ഷക ഭവനങ്ങളില്‍ യഥേഷ്ടമുണ്ട്.ജൈവരീതയിലുളള കൃഷിനടത്താന്‍ ഇതൊക്കെ ധാരാളമായി.കടം കൊടുത്തും തിരിച്ചുവാങ്ങിയും നെല്ല് എന്ന സമ്പാദ്യത്തെ ജീവിതത്തിലേക്ക് കൂട്ടിയിണക്കിയിരുന്നു.ഗ്രാമങ്ങള്‍ തോറും ജന്മികള്‍ കടം കൊടുക്കാനും കടം കൊടുത്തത് തിരികെ വാങ്ങാനും കൂറ്റന്‍ അറപ്പുരകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.ഒരു വേലിക്കെട്ടിനകത്ത് രാത്രി കാലങ്ങളില്‍ കന്നുകാലികളെ സൂക്ഷിക്കുന്ന പിടാവുകളും വയനാടിന്റെ സ്വന്തം കാഴ്ചയായിരുന്നു.കുടുംബത്തിലെ അംഗങ്ങളെല്ലാം കൃഷി തൊഴിലാക്കിയവരാണ.് കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറികൃഷിയും മുടങ്ങാതെ നടന്നിരുന്നു.നെല്‍ക്കളങ്ങളും അഭിവൃദ്ധിയുടെ പെരുമയായി മാറി. ഇതൊക്കയും എവിടെപ്പോയി.പുല്ലുമേഞ്ഞ വീടുകള്‍ പോലും ആഢംബരത്തിന്റെ ആധുനികത തേടിവഴിമാറി.ഇതിനെല്ലാം ഒരു തിരുത്തായി ചെറുവയല്‍ രാമന്റെ തറവാടിനെ ചൂണ്ടിക്കാണിക്കാം.ലളിത ജീവിത പാഠങ്ങളുമായി പോയകാലത്തിന്റെ കാര്‍ഷിക ചരിത്രമൊക്കെ രാമന്‍ വിശദീകരിക്കുമ്പോള്‍ പുതിയ തലമുറകള്‍ അമ്പരപ്പോടെ നില്‍ക്കും.


കൂട്ടുകുടുംബത്തിന്റെ ആകെ സ്വത്തായി ഇന്നും ഇവ പരിഗണിക്കപ്പെടുന്നു.ചെറുവയല്‍ തറവാടിനും ഇരുപത്തിരണ്ട് ഏക്കര്‍ വയലും പതിനെട്ട് ഏക്കറോളം കരയുമുണ്ട്.കൃഷിപ്പണി ഈ തറവാടിന്റെ നിഷ്ഠയാണ്.നെല്ല് വിളയേണ്ട പാടം തരിശിടാന്‍ കാരണവന്‍മാര്‍ ഇന്നും അനുവദിക്കില്ല.ചെറുപ്പക്കാരായ പുതുതലമുറയോടും ഈചിട്ടകള്‍ പറഞ്ഞ് നല്‍കാന്‍ രാമനെ പോലുളള കര്‍ഷകരും പരിശ്രമിക്കുന്നു.
പൈതൃക നെല്‍വിത്ത് സംരക്ഷകനായ രാമനെ വയനാട്ടുകാര്‍ക്കെന്ന പോലെ മറുന്നാട്ടിലുളളവര്‍ക്കും അറിയും.കേരളത്തിലും പുറത്തുമായി വിവിധ ഏജന്‍സികളും കൃഷിവകുപ്പും സര്‍ക്കാരുമൊക്കെ സംഘടിപ്പിക്കുന്ന പ്രദര്‍ശന മേളയില്‍ ചെറുവയല്‍ രാമന്റെ സാന്നിദ്ധ്യമുണ്ട്. പാടത്ത് പണിയെടുക്കുന്നതിന്റെ ഇടവേളകള്‍ മുഴുവനും കൃഷിയറിവുകള്‍ പങ്ക് വെക്കുന്നതിനായി ചെലവഴിക്കുകയാണ്.കൃഷിപാഠത്തിന്റെ ഒരു സര്‍വകലാശലയായി ചെറുവയല്‍ തറവാടിനെ വിശേഷിപ്പിച്ചാല്‍ ഒരു പ്രൊഫസറായി തന്നെ രാമനെ പരിഗണിക്കേണ്ടി വരും.

കൃഷി ഗവേഷണം നടത്തുന്നവരും ലാന്റ് സ്‌കേപ്പിങ്ങ് എന്‍ജിനീയറിങ്ങ് പഠിക്കുന്നവരും കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നവരും തുടങ്ങി നിയമസഭയുടെ പബ്‌ളിക്ക് അക്കൗണ്ട്‌സ് കമ്മിററിയും രാമന്റെ കൃഷി പരീഷണങ്ങള്‍ നേരിട്ടറിയാന്‍ ചെറുവയലിലെത്തി.ഒരു ഗവേഷകന്റെ പരിചയ സമ്പന്നതയോടെയാണ് ഈ കര്‍ഷകന്‍ തന്റെ അറിവുകള്‍ ഇവര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്.സമൂഹത്തിന്റെ നാനാമേഖലയിലുളളവര്‍ നാട്ടുവഴികള്‍ താണ്ടി കമ്മനയിലെ ഗ്രാമത്തിലെത്താറുണ്ട്.

ചെളിയിലും ചേറിലുമൊക്കെ പണിയെടുക്കാന്‍ ആളില്ലാത്ത കാലത്ത് അങ്ങ് ഡല്‍ഹിയില്‍ ജെഎന്‍.യു. വിലെ കാമ്പസില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഈ ആദിവാസി കര്‍ഷകന്റെ വീട്ടില്‍ നാട്ടുജീവിത ത്തിന്റെ താളം തേടിയെത്തുന്നു.ഇതെല്ലാം കര്‍ഷകനാടിന് ഒരു പ്രതീക്ഷയാണ്.ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും തേടിവരുമ്പോഴും രാമന്‍ സ്വന്തം കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കുന്ന തിരക്കിലാണ്.നെല്‍കൃഷി വേണ്ട എന്നു തീരുമാനിക്കുന്ന പുതിയ തലമുറയ്ക്ക് ഇതൊരു പാഠമാണ്.


രമേഷ്‌കുമാര്‍ വെളളമുണ്ട

2013, നവംബർ 19, ചൊവ്വാഴ്ച

പറയൂ... ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം

പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും  പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.
11.  ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12.  ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.
(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍  നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20.  സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,
സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,
സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.
സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)
അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.
30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.
31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.
32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം  കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).
33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).
34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .
35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക്  ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ).  പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര).  നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ).  കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല).    30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള).  സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39.  തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച്  അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.
line
അധിക വായനക്ക്

പറയൂ... ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം:

'via Blog this'

2013, നവംബർ 13, ബുധനാഴ്‌ച

Mathrubhumi - Agriculture - സണ്‍ഡേ ഫാമിങ്:വിരല്‍ തുമ്പിലെ കൃഷിപാഠം -

സണ്‍ഡേ ഫാമിങ്:വിരല്‍ തുമ്പിലെ കൃഷിപാഠം
Posted on: 03 Nov 2013

യൗവനം വെറുതെ പാഴാക്കുന്നവര്‍ക്കായി സണ്‍ഡേ ഫാമിങ്ങ് എന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത കാര്‍ഷിക വിജ്ഞാന വിനിമയ ശൃംഖലയാണ് കാര്‍ഷിക സര്‍വലാശാല കൃഷി വിജ്ഞാനകേന്ദ്രം വികസിപ്പിച്ചെടുത്തത്.പുതിയ തലമുറകളെ പാടത്തും ചെളിയിലും ഒഴിവുവേളകളില്‍ പണിയെടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.അറുപതിലധികം സണ്‍ഡേ ഫാമിങ്ങ് ക്‌ളബ്ബുകളാണ് കേരളത്തില്‍ നിശബ്ദ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെയും മൊബൈല്‍ ഫോണിന്റെയും ആപ്‌ളിക്കേഷന്‍സ് വഴി കൃഷിപാഠങ്ങള്‍ ഇനി പുതുതലമുറയുലെത്തും.ഓരോ വിളയും കൃഷിചെയ്യാനുള്ള സമയവും വിളപരിചരണവും വളപ്രയോഗവും മറ്റും മുടങ്ങാതെ വിരല്‍ തുമ്പിലെത്തും.

സസ്റ്റെന്‍സ് ത്രൂ നര്‍ച്ചറിങ്ങ് ആന്‍ഡ് ഡിഗ്നിഫൈയിങ്ങ് അപ്രോച്ചസ് ഫോര്‍ യൂത്ത്‌സ് ഇന്‍ ഫാമിങ്ങ് എന്നാണ് സണ്‍ഡേ ഫാമിങ്ങിന്റെ പൂര്‍ണ്ണരൂപം.യുവാക്കള്‍ വിദ്യാര്‍ത്ഥികള്‍ ബിസിനസ് പ്രൊഫഷണലുകള്‍ എന്നിവരുടെ ഇടയിലെല്ലാം കൃഷിയുടെ മഹത്ത്വം പ്രചരിപ്പിക്കുന്ന സംരഭത്തിന് തുടക്കത്തില്‍ തന്നെ മികച്ച പ്രചാരണമാണ് ലഭിക്കുന്നത്.കൃഷി മുന്‍ പരിചയമില്ലാത്തവര്‍ക്കും സോഷ്യല്‍ സൈറ്റുകള്‍ വഴിയുള്ള നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമാണ്.ഫെയ്‌സുബുക്കിലും മറ്റും കണ്ണുംനട്ടിരിക്കുന്നവര്‍ക്കിടയുലേക്ക് നിങ്ങള്‍ക്ക് ഇന്നൊരു വാഴ നടാം എന്ന പോസ്റ്റ് കയറിവരുമ്പോള്‍ അിറയാതെ കൃഷിയിടത്തിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.കൃഷി വിജ്ഞാനം പങ്കുവെക്കാനും അനുഭവങ്ങളിലൂടെ കൃഷി പ്രോത്സാഹിപ്പിക്കാനും പിതിയ തലമുറകള്‍ കാണിക്കുന്ന ഉത്സാഹമാണ് ഈ പദ്ധതിയുടെ വിജയം.

യുവകര്‍ഷകരടെ കൂട്ടായ്മകള്‍

കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിനു കീഴില്‍ 20 അംഗങ്ങളുള്ള സണ്‍ഡേ ഫാമിങ്ങ് ക്‌ളബ്ബുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.കൃഷിയോട് താല്‍പ്പര്യമുള്ള ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കുചേരാം.ഫീല്‍ഡുതല പരിശീലനം ,രോഗകീട നിയന്ത്രണങ്ങള്‍ ,ജൈവകൃഷി രീതികള്‍ ,ജലക്രമീകരണം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ക്കും കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ക്‌ളാസ്സുകള്‍ നല്‍കും.ജലസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ,വളര്‍ച്ചാത്വരകങ്ങള്‍ ,ഉറവിട മാലിന്യ സംസ്‌കരണം എന്നിവയും ഈ ക്‌ളാസ്സുകളില്‍ നിന്നും പഠിക്കാം.പരമ്പരാഗത നാട്ടറിവുകളും കൃഷിയറിവുകളും കോര്‍ത്തിണങ്ങിയ തുറന്ന പാഠശാലകള്‍ ഏവരെയും ആകര്‍ഷിക്കും.കര്‍ഷകരുടെ പൈതൃക അറിവുകള്‍ പുതിയ തലമുരകളില്‍ എത്തിക്കാനും സണ്‍ഡേ ഫാമിങ്ങിന് കഴിയുന്നു.ആവശ്യമായ സമയങ്ങളില്‍ തുടര്‍ സേവനങ്ങള്‍ നല്‍കുന്നതിനാല്‍ ഒരു മുഴുവന്‍ സമയ ക്‌ളാസ്സ് മുറിയായി ഇതിനെ കരുതാം.കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ബാങ്കുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സണ്‍ഡേ ഫാമിങ്ങ് ഒരു പ്രചോദനമാണ്.കൃഷി പരിപാലനം ഒരു സിലബസ്സായി മാറുന്ന നൂതന പഠന രീതിയിലേക്കുള്ള ചുവടുവെപ്പായും കാര്‍ഷിക സര്‍വകലാശാല ഇതിനെ കാണുന്നു.

2014 കുടുംബകൃഷി വര്‍ഷം

ഐക്യരാഷ്ട്ര സഭയുടെ കുടുംബ കൃഷിവര്‍ഷമാണ് 2014.ഇതുനു പിന്തുണയായാണ് കൃഷി വിജ്ഞാന കേന്ദ്രം സണ്‍ഡേ ഫാമിങ്ങ് പ്രചരിപ്പിക്കുന്നത്.വയനാട് ജില്ലയിലെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു കീഴിലും ഇന്റര്‍നെറ്റ് വഴിയുള്ള കൃഷിപാഠം വ്യാപിക്കുകയാണ്.വില്ലേജ് റിസോഴ്‌സ് സെന്റര്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ക്കും ബാലസഭകള്‍ക്കും കൃഷി സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.ഒട്ടേറേ വിദ്യാഭാസ സ്ഥാപനങ്ങളും ഇവരുടെ ഉദ്യമങ്ങളില്‍ പങ്കാളിയാവുകയാണ്.

sundayfarming@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് കൃഷി സംബന്ധമായ എല്ലാ സംശങ്ങള്‍ക്കും ഉത്തരം തേടാം.മികവാര്‍ന്ന പ്രവര്‍ത്തനശൈലിക്ക് ദേശീയ അവാര്‍ഡും ഒയിസ്‌കാ പുരസ്‌കാരവും ഇതിനകം സണ്‍ഡേ ഫാമിങ്ങിനെ തേടിയെത്തി.വരും തലമുറയെ കൃഷിയുടെ നല്ല പാഠങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള അംഗീകാരമാണിത്.സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ സണ്‍ഡേ ഫാമിങ്ങ് എന്ന പ്രെഫൈല്‍ തിരഞ്ഞാല്‍ ഇതില്‍ വിജയം കാണുന്നവരുടെ അനുഭവങ്ങള്‍ കാണാം.

നന്മകളുറങ്ങുന്ന നാട്ടിന്‍ പുറങ്ങള്‍ മുതല്‍ മഹാനഗരങ്ങളിലെ ടെറസുകള്‍ വരെ കൃഷി പരീക്ഷിക്കുന്ന കാലഘട്ടമാണിത്.ഭൂമിശാസ്ത്രമനുസരിച്ചുള്ള കൃഷി പരിപാലനത്തിനാണ് ഇനി പ്രസക്തി.ഒഴിവു വേളകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന സണ്‍ഡേ ഫാമിങ്ങ് ഇതാണ് അടയാളപ്പെടുത്തുന്നത്.

സണ്‍ഡേ ഫാമിങ്ങിനെക്കുറിച്ച് കൂടുതലറിയാന്‍..പി.കെ.അബ്ദുള്‍ജബ്ബാര്‍.അസി. പ്രൊഫസര്‍.കാര്‍ഷിക ഗവേഷണ കേന്ദ്രം.അമ്പലവയല്‍.വയനാട്.ഫോണ്‍ 9447228022.

\Mathrubhumi - Agriculture - സണ്‍ഡേ ഫാമിങ്:വിരല്‍ തുമ്പിലെ കൃഷിപാഠം -:

'via Blog this'

2013, നവംബർ 11, തിങ്കളാഴ്‌ച

'എന്റെ ഭക്ഷണത്തിനായി എന്റെ കൃഷി' - ഇവിടെ മണ്ണിനെ അറിയുവാനും സ്നേഹിക്കുവാനും ഒരു കൂട്ടം കുരുന്നുകള്‍..


പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന  'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച സിനിമാതാരവും ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംസ്ഥാന ചെയര്‍മാനുമായ അനൂപ് ചന്ദ്രന്‍, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം..
പൂഞ്ഞാര്‍ : കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്നേഹവും കുട്ടികളില്‍ വളര്‍ത്തുവാനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേയ്ക്ക് പകര്‍ന്നുനല്‍കുവാനുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ രംഗത്തിറങ്ങുന്നു. പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെ പിന്തുണയോടെ,  ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി  നടത്തുന്ന, 'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രന്‍ നിര്‍വ്വഹിച്ചു.  
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം
 നല്‍കുന്ന 'എന്റെ കൃഷി.. എന്റെ ഭക്ഷണം'  പദ്ധതിയുടെ ഉദ്ഘാടനം
സിനിമാതാരം അനൂപ് ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍
ടോണി തോമസ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര,
പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, സ്കൂള്‍ മാനേജര്‍
ഫാ.ചാണ്ടി കിഴക്കയില്‍ തുടങ്ങിയവര്‍ സമീപം.
        വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി പച്ചക്കറികള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ കൃഷിചെയ്യുവാന്‍ സാധിക്കും എന്ന സന്ദേശം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സെമിനാറുകള്‍, ബോധവത്ക്കരണ സന്ദേശവുമായി നോട്ടീസുകള്‍, ഭക്ഷ്യമേള, സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയാകള്‍ ഉപയോഗിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തുവാനുള്ള മത്സരവും തുടങ്ങിക്കഴിഞ്ഞു.

         പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ തങ്ങളുടെ വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നു. അതിന്റെ ആദ്യ ഘട്ടം മുതലുള്ള ഡയറിക്കുറിപ്പും അവര്‍ തയ്യാറാക്കും. കുട്ടികളുടെതന്നെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുക. നിശ്ചിത സമയത്തിനു ശേഷം, രക്ഷിതാക്കളുടെ സാക്ഷ്യപത്രത്തിന്റെയും കുട്ടികളുടെ ഡയറിക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ അവസാന റൗണ്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന കൃഷിത്തോട്ടങ്ങള്‍ വിദഗ്ദ്ധ സമിതി സന്ദര്‍ശിക്കും. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തി ആദരിക്കും.
         പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങും പുതുമനിറഞ്ഞതായിരുന്നു. കൃഷിയിടത്തില്‍നിന്നു ശേഖരിച്ച മണ്ണ് നനച്ചതിനുശേഷം അതില്‍ കൈ അമര്‍ത്തി മണ്ണിനെ അറിയുകയും തുടര്‍ന്ന് വെളുത്ത പ്രതലത്തിലേയ്ക്ക് കൈപ്പത്തി പതിപ്പിച്ച് പേരെഴുതി ഒപ്പും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അനൂപ് ചന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും പ്രതീകാത്മകമായ ഈ രീതി പിന്തുടര്‍ന്നു. ഭക്ഷ്യസുരക്ഷ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുമ്പോള്‍ സുരക്ഷിത ഭക്ഷണത്തിലേയ്ക്കും ആരോഗ്യപരമായ ഭക്ഷ്യശീലങ്ങളിലേയ്ക്കും പുതു തലമുറ നയിക്കപ്പെടണമെങ്കില്‍ നമുക്കാവശ്യമായ ഭക്ഷണത്തിന്റെ ഒരു ഭാഗമെങ്കിലും നാം കൃഷിചെയ്തുണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ സംസ്ഥാന ചെയര്‍മാന്‍കൂടിയായ അനൂപ് ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
VISIT : http://poonjarblog.blogspot.in/2013/11/blog-post_7.html

2013, നവംബർ 10, ഞായറാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജ് കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍

ഭക്ഷ്യ ആരോഗ്യ സ്വരാജ് കോട്ടയം ജില്ലാ കണ്‍വന്‍ഷനില്‍ ചെയര്‍മാന്‍ 
ശ്രീ അനൂപ്ചന്ദ്രന്‍ പ്രസംഗിക്കുന്നു. 
വേദിയില്‍ ഭക്ഷ്യ ആരോഗ്യ സ്വരാജ് കോട്ടയം ജില്ലാ കണ്‍വീനര്‍ 
എബി എമ്മാനുവല്‍ പൂണ്ടിക്കുളം,

ഡി പങ്കജാക്ഷക്കുറുപ്പ് (ദര്‍ശനം)അവാര്‍ഡ് ജേതാവ് റോയി പ്ലാത്തോട്ടം


ഭക്ഷ്യ ആരോഗ്യ സ്വരാജ് സെമിനാറില്‍ 
കോട്ടയം കൊടുമ്പിടി വിസിബ് സ്വാശ്രയസംഘം പ്രവര്‍ത്തകരുടെ സദസ്സ് 

2013, നവംബർ 8, വെള്ളിയാഴ്‌ച

നമ്മുടെ കുട്ടികള്‍ നമ്മെ രക്ഷിക്കും എന്നു നമുക്കു പ്രത്യാശിക്കാം -. ഡോ. എസ്. രാമചന്ദ്രന്‍


.
നവംബര്‍ ഒന്നിന് തൊടുപുഴയില്‍നടന്ന ഭക്ഷ്യ ആരോഗ്യസ്വരാജ് ഇടുക്കിജില്ലാ കണ്‍വന്‍ഷനില്‍ ഉദ്ഘാടനപ്രഭാഷണം നടത്തുകയായിരുന്നു, പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. എസ്.  രാമചന്ദ്രന്‍ .
കോട്ടയം ജില്ലയില്‍ പാലാ  സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ നെല്‍കൃഷിചെയ്യാന്‍  ചേര്‍പ്പുങ്കല്‍ ഒരു പാടം പാട്ടത്തിനെടുത്ത് ഒരു സംരംഭം തുടങ്ങിയിട്ടുള്ളതിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തശേഷം വരേണ്ടിവന്നതിനാല്‍ യോഗത്തില്‍ യഥാസമയം എത്താന്‍ കഴിയാതെ പോയ ഡോ. രാമചന്ദ്രന്‍ പല സ്‌കൂളുകളിലും നല്ല ചില അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ വളരെ മാതൃകാപരമായ പല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഓരോ സ്‌കൂളിലും ഒരധ്യാപകനെങ്കിലും നേതൃത്വം കൊടുക്കാനുണ്ടായാല്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലുമുള്ള കുട്ടികള്‍ മത്സരബുദ്ധിയോടെ മുമ്പോട്ടുവന്ന് കേരളത്തെ രക്ഷിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് അദ്ദേഹം പ്രത്യാശിച്ചത്. 

തുടര്‍ന്ന് കോട്ടയം ജില്ലയിലെ ഒരു നാടന്‍ കര്‍ഷകനും ഗ്രാമവൈദ്യനുമായ ശ്രീ ലൂക്കാ കൊച്ചമ്പഴത്തില്‍ തന്റെ അനുഭവങ്ങള്‍ വിശദീകരിക്കുകയും താന്‍ നട്ടു വളര്‍ത്തുന്ന നാടന്‍ പാവലിന്റെയും വെണ്ടയുടെയും മറ്റും വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. 

തുടര്‍ന്ന് സംസാരിച്ചത് എസ് എല്‍ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെയും കേരള ഗാന്ധി സ്മാരക നിധിയുടെയും സെക്രട്ടറിയായ ശ്രീ കെ. ജി ജഗദീശനായിരുന്നു. ഭക്ഷ്യ ആരോഗ്യസ്വരാജുമായി സ്ഥാപിത താത്പര്യങ്ങളില്ലാത്ത എല്ലാവരും സഹകരിക്കേണ്ടത് നാടിന്റെ ആരോഗ്യപരമായ നിലനില്പിനുതന്നെ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് പ്രസംഗിച്ചത് വ്യവസ്ഥാപിത കൃഷിരീതികളുടെ തകരാറുകളും ചെലവില്ലാ പ്രകൃതികൃഷിയുടെ സാധ്യതകളും കണ്ടറിഞ്ഞ് തനിക്കുള്ള വെറും പത്തുസെന്റില്‍ തനിക്കു വേണ്ടതെല്ലാം കൃഷിചെയ്ത് മാതൃക കാണിക്കുന്ന റിട്ട. കൃഷി വകുപ്പുദ്യോഗസ്ഥനായ ശ്രീ ശ്രീകുമാര്‍ ആയിരുന്നു. തന്റെ പ്രവര്‍ത്തനത്തിന്റെ വീഡിയോ യു ട്യൂബില്‍ പോസ്റ്റു ചെയ്തിട്ടുണ്ട് എന്നദ്ദേഹം വ്യക്തമാക്കി. (ഈ ബ്ലോഗില്‍ കഴിഞ്ഞ ദിവസം അത് ലിങ്കുചെയ്തിരുന്നു.കാണുക: zerobudget vegitable cultivation in 10 cents by a magician )

ചെലവില്ലാ  പ്രകൃതികൃഷിക്ക്  അനിവാര്യമായ നാടന്‍ പശുക്കളെ ലഭ്യമാക്കാനുള്ള കൃഷിക്കാരുടെ ശ്രമങ്ങളെ നിയമപരമായി തടസ്സപ്പെടുത്താന്‍ ചില കൃഷിവകുപ്പുദ്യോഗസ്ഥരുടെ ബോധപൂര്‍വകമായ ശ്രമം നടക്കുന്നുണ്ടെന്ന് ഇടുക്കിജില്ലയിലെ ഭക്ഷ്യആരോഗ്യ സ്വരാജിന്റെ ഇടുക്കിജില്ലാ വൈസ് ചെയര്‍മാനായ ശ്രീ  ഷാജി തുണ്ടത്തില്‍ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവിച്ചു. കേരളത്തിലെ നാടന്‍ പശുവിനെ സംരക്ഷിക്കുന്നവരുടെ കൂട്ടായ്മയായ വെച്ചൂര്‍ കൗ കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18ന് തൃശൂര്‍ ടൗണ്‍ഹാളില്‍വച്ച് ഈ പ്രശ്‌നത്തെപ്പറ്റി ഒരു തുറന്ന ചര്‍ച്ച സംഘടിപ്പിച്ചുട്ടുണ്ടെന്നും സംസ്ഥാന കൃഷിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും യോഗത്തില്‍ പങ്കെടുക്കുന്നതാണെന്നും ശ്രീ ഷാജി അറിയിച്ചു.

ഹെല്‍ത്തി ലിവിങ്ങ് ഫൗണ്ടേഷനുമായി സഹകരിച്ച് ഫൗണ്ടേഷന്‍ ഹാളില്‍ ഫൗണ്ടേഷന്‍  ചെയര്‍മാനായ അഡ്വ. മാത്യു ജോസഫിന്റെ അധ്യക്ഷതയില്‍ നടത്തിയ കണ്‍വന്‍ഷനില്‍  ഭക്ഷ്യ ആരോഗ്യസ്വരാജ് പ്രസ്ഥാനത്തിന്റെ ഇടുക്കിജില്ലാ ചെയര്‍മാന്‍ ശ്രീ. എന്‍ .യു. ജോണ്‍ ആണ് സ്വാഗതം പറഞ്ഞത്.

2013, നവംബർ 5, ചൊവ്വാഴ്ച

ഒരു അലോപ്പതി ചികിത്സകന്റെ മാക്രോബയോട്ടിക് സൗഖ്യാനുഭവം.

Dr. A.S.R. BABU  D.A.M., M.B.B.S

(ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറായി റിട്ടയര്‍ചെയ്ത, MBBS ഉം പാസ്സായിട്ടുള്ള, ഡോ. രാജേന്ദ്രബാബു ഇപ്പോള്‍ അലോപ്പതി ചികിത്സകനായാണ് ജോലിചെയ്യുന്നത്.)


''താങ്കള്‍ ഒരു ഡോക്ടര്‍ ആയതുകൊണ്ടാണ് ഞാന്‍ ഇതു പറയുന്നത്'' റീജിയണല്‍ ക്യാന്‍സര്‍ സെന്റററിലെ ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു. ''സാര്‍ക്കോയ്‌ഡോസിസ് എന്ന രോഗത്തിന് ലോകത്തെവിടെയും സ്റ്റീറോയ്ഡ് മാത്രമാണു മരുന്ന്. ആറുമാസത്തിനകം പ്രമേഹമുണ്ടാകും. അതു സാരമില്ല; ഇന്‍സുലിന്‍കൊണ്ടു നിയന്ത്രിക്കാവുന്നതേയുള്ളു.'' ഒരു ഡോക്ടര്‍ കൂടിയായ രോഗിക്ക് മറ്റൊരു ഡോക്ടര്‍ നല്‍കിയ സാന്ത്വനം!
ഞാന്‍ ക്യാന്‍സര്‍ സെന്ററിന്റെ പടിയിറങ്ങിയത് ഒരുറച്ച തീരുമാനത്തോടെയാണ്. ഒരു പനിയില്‍ തുടങ്ങി മൂന്നുമാസം ക്ഷയരോഗചികിത്സ നടത്തി മൃതപ്രായനായി ക്യാന്‍സര്‍ സെന്ററില്‍ എത്തിയ എനിക്ക് പ്രമേഹവും ഹൃദ്രോഗവും മരണപര്യന്തം കഷ്ടപ്പാടുകളും വരുത്തിവയ്ക്കുന്ന സ്റ്റീറോയ്ഡു മരുന്നു വേണ്ട. 1995-ലായിരുന്നു ഈ സംഭവം.

പനിയും ചുമയുമായി ചികിത്സക്കെത്തിയ എന്റെ രോഗം നിര്‍ണ്ണയിച്ചത് ചിരകാല സുഹൃത്തുക്കളായിരുന്ന ഒരു ഫിസിഷ്യനും സര്‍ജനും കൂട്ടായി ചര്‍ച്ച ചെയ്തായിരുന്നു. പനി, ചുമ, ശരീരം മെലിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയ രോഗലക്ഷണങ്ങള്‍വച്ച് 'ക്ഷയം' (Tuberculosis) എന്ന് ഫിസിഷ്യന്‍ വിധിയെഴുതി. ഔഷധങ്ങള്‍ ആരംഭിക്കുംമുമ്പ് രോഗനിര്‍ണ്ണയം ഉറപ്പുവരുത്താനായി സര്‍ജന്‍ 'ബയോപ്‌സി' പരിശോധിച്ചു. രോഗം 'സാര്‍ക്കോയ്‌ഡോസിസ്' ആണെന്നായിരുന്നു സര്‍ജന്റെ നിഗമനം. ഇന്ത്യയില്‍ അപൂര്‍വ്വമായി കാണുന്ന രോഗമാണത്. തന്മൂലം ക്ഷയം എന്ന രോഗത്തിനു ചികിത്സ തുടങ്ങി. മൂന്നുമാസം, മുന്നൂറു വര്‍ഷംപോലെ ഇഴഞ്ഞുനീങ്ങി. എന്റെ ഗതി കൂടുതല്‍ വഷളായി. രോഗനിര്‍ണ്ണയം പിഴച്ചുവോ? എന്റെ ചികിത്സകര്‍ക്കു സംശയമായി. ഞാനൊരു ഡോക്ടറായതിനാലാവാം മറ്റൊരു പരീക്ഷണത്തിനുകൂടി ഞാന്‍ തയ്യാറായില്ല. എന്നെ ക്യാന്‍സര്‍ സെന്ററിലേയ്ക്കു റഫര്‍ ചെയ്തു.

മൂന്നുമാസത്തെ ക്ഷയരോഗ ചികിത്സമൂലം എന്റെ തുടക്കം 21 കിലോഗ്രാം കുറഞ്ഞു. വിശപ്പുകെട്ടു. നാവിനു കനം കൂടി, രുചിയില്ലാതായി, മലം പോകാതായി, കുടുകള്‍ ചലനമറ്റു. ആട്ടിന്‍സൂപ്പു കഴിച്ചിരുന്ന എനിക്ക് കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍പോലുമാവുന്നില്ല. സന്ധികളില്‍ നീര്, ശരീരം ഇടിച്ചുനുറുങ്ങുന്ന വേദന, മരണം എന്റെ മുന്നില്‍ നൃത്തംവെയ്ക്കുകയാണ്.

സ്റ്റീറോയ്ഡ് കഴിക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ചത് അതുമൂലമുണ്ടാകുന്ന പുതിയ രോഗങ്ങള്‍ക്കൂടി കഷ്ടപ്പെടുത്താതെ മരിക്കട്ടെ എന്നു കരുതിയാണ്. എന്നാല്‍ ഇനി എന്ത്? എന്ന ചോദ്യം അവശേഷിച്ചു. എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോള്‍ ചെയ്യുന്ന ഒന്നുണ്ട് 'പ്രകൃതിചികിത്സ' എന്റെ രോഗം ഭേദമാക്കാമെന്ന് ഒരു പ്രകൃതിചികിത്സകന്‍ തറപ്പിച്ചു പറഞ്ഞു. അദ്ദേഹം പറയുംപോലെ ചെയ്യണം. ഒരു വൈദ്യശാസ്ത്രവും പഠിച്ചിട്ടില്ലാത്ത അദ്ദേഹം ഈ രോഗത്തെപ്പറ്റി കേട്ടിട്ടില്ല. ഇത്തരം ഒരു രോഗിയെ ചികിത്സിച്ചിട്ടില്ല. പക്ഷേ ഉറപ്പുണ്ട്. രോഗം ഭേദമാകും! ചില പച്ചമരുന്നുകള്‍ , പച്ചക്കറികള്‍ , പഴങ്ങള്‍, പാകം ചെയ്യാത്ത ഭക്ഷണം, അരി ആഹാരം ഉപേക്ഷിച്ചു. മത്സ്യം, മാംസം, മുട്ട, പഞ്ചസാര, ചുവന്നമുളക് എന്നിങ്ങനെ വിലക്കപ്പെട്ടവയുടെ നീണ്ട ലിസ്റ്റ്. ക്യാന്‍സര്‍ സെന്ററിലെ പരിശോധനകള്‍ തുടര്‍ന്നു. മൂന്നുമാസത്തെ ചികിത്സ പൂര്‍ത്തിയായപ്പോള്‍ പരിശോധനാഫലം ആശാവഹമായിരുന്നു. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ , മുമ്പ് ശരീരാന്തര്‍ഭാഗത്ത് കണ്ടെത്തിയിരുന്ന എണ്ണമറ്റ ക്യാന്‍സര്‍ മുഴകള്‍ അപ്രത്യക്ഷമായതായി കണ്ടു. പക്ഷേ മലം പോകണമെങ്കില്‍ എനിമ കൂടിയേ കഴിയൂ. ശരീരം കൂടുതല്‍ മെലിഞ്ഞു തണുപ്പ് അസഹനീയമായി; തോല്‍ ചുക്കിച്ചുളിഞ്ഞു; ചെറിയ കുരുക്കള്‍പോലും രക്തസ്രാവമുണ്ടാക്കി. ആരോഗ്യം ക്ഷയിക്കുകയാണ്.

ആയിടയ്ക്ക് കോട്ടയത്തു നടന്ന സസ്യാഹാരസമ്മേളനത്തില്‍ മാക്രോബയോട്ടിക്‌സ് ചികിത്സകനായ ഡോ. ജോര്‍ജ് ഡേവിഡിനെ പരിചയപ്പെട്ടു. ആഹാരത്തെപ്പറ്റി എനിക്കുണ്ടായിരുന്ന ധാരണ പാടെ മാറ്റിമറിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള സംവാദം..............


ലേഖനം പൂര്ണമായി  വായിക്കാൻ...... 
http://annadhanyatha.blogspot.in/2013/10/blog-post_22.html