Posted on: 10 Oct 2013
നെല്‍കൃഷി നഷ്ടമാണ് എന്ന് ആവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ലാഭനഷ്ട കണക്കുകളൊന്നുമില്ലാതെ നെല്‍കൃഷിയുടെ പെരുമ മാത്രമാണ് ഈ മാതൃകാ കര്‍ഷകന് പറയാനുളളത്.സ്വന്തം പാടത്തുവിളഞ്ഞ കുത്തരിചോറിന്റെ സ്വാദും സ്വയം പരൃാപ്തവുമായ ഭക്ഷൃസംസ്‌കാരത്തിന്റെ ശീലങ്ങളുമാണ് രാമനെ പാരമ്പരൃകര്‍ഷകനാക്കുന്നത്.കൃഷി വൃവസായമല്ല ജീവിതം തന്നെയാണെന്നാണ് അനുഭവത്തില്‍ നിന്നും രാമന്‍ പറയുന്നത്.
രാവിലെ മുതല്‍ അന്തിയാവുന്നത് വരെ കുടുംബത്തോടെ കൃഷിയിടത്തില്‍ ചെലവിടുന്ന രാമനെന്ന കര്‍ഷകന് പ്രതികൂലമാകുന്ന കാലാവസ്ഥയെക്കുറിച്ചാണ് ഇപ്പോള്‍ വേവലാതി. പണ്ടൊക്കെ മഴയ്ക്ക് മഴ വെയിലിന് വെയില്‍ ഇന്ന് വയനാടും മാറി വഴിമാറിയ ഞാറ്റുവേലയും തിരുവാതിരയെക്കുറിച്ചുമെല്ലാം വിലപിക്കുന്ന മറ്റു കര്‍ഷകര്‍ക്കൊപ്പം രാമനും പറയാനുളളത് ഇതൊക്കെ തന്നെയാണ്.
വിശാലമായ നെല്‍വയലുകളും തിമിര്‍ത്തുപെയ്യുന്ന മഴയും കൊടുംതണുപ്പും മഞ്ഞുമായിരുന്നു വയനാടിന്റെ ചിത്രം.കാര്‍്ഷിക ജീവിതത്തിന്റെ ആരവങ്ങള്‍ നിലയ്ക്കാത്ത ഗ്രാമങ്ങള്‍ മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. വൃശ്ചികം കഴിയുന്നതിന് മുമ്പ് കര്‍ഷക തറവാട്ടിലെ ധാന്യപ്പുരകള്‍ സമൃദ്ധമാകും.പത്തായത്തിലെ അറകളില്‍ തൊണ്ടി,വെളിയന്‍,ഗന്ധകശാല ചോമാല തുടങ്ങി വേറെ വേറെ നെല്ലുകള്‍ ഒരു വര്‍ഷത്തെ ആവശ്യത്തിനായി മുന്‍ തലമുറ ശേഖരിച്ചുവെക്കും.ഭക്ഷ്യസുരക്ഷയുടെ ഈ സമ്പാദ്യമായിരുന്നു കര്‍ഷകരുടെയും ലക്ഷ്യം.കൃഷിനടത്താന്‍ പണിയാളുകളും ധാരാളമുണ്ടായിരുന്നു.കന്നുകാലികലളും കര്‍ഷക ഭവനങ്ങളില്‍ യഥേഷ്ടമുണ്ട്.ജൈവരീതയിലുളള കൃഷിനടത്താന്‍ ഇതൊക്കെ ധാരാളമായി.കടം കൊടുത്തും തിരിച്ചുവാങ്ങിയും നെല്ല് എന്ന സമ്പാദ്യത്തെ ജീവിതത്തിലേക്ക് കൂട്ടിയിണക്കിയിരുന്നു.ഗ്രാമങ്ങള്‍ തോറും ജന്മികള്‍ കടം കൊടുക്കാനും കടം കൊടുത്തത് തിരികെ വാങ്ങാനും കൂറ്റന്‍ അറപ്പുരകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.ഒരു വേലിക്കെട്ടിനകത്ത് രാത്രി കാലങ്ങളില്‍ കന്നുകാലികളെ സൂക്ഷിക്കുന്ന പിടാവുകളും വയനാടിന്റെ സ്വന്തം കാഴ്ചയായിരുന്നു.കുടുംബത്തിലെ അംഗങ്ങളെല്ലാം കൃഷി തൊഴിലാക്കിയവരാണ.് കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറികൃഷിയും മുടങ്ങാതെ നടന്നിരുന്നു.നെല്‍ക്കളങ്ങളും അഭിവൃദ്ധിയുടെ പെരുമയായി മാറി. ഇതൊക്കയും എവിടെപ്പോയി.പുല്ലുമേഞ്ഞ വീടുകള്‍ പോലും ആഢംബരത്തിന്റെ ആധുനികത തേടിവഴിമാറി.ഇതിനെല്ലാം ഒരു തിരുത്തായി ചെറുവയല്‍ രാമന്റെ തറവാടിനെ ചൂണ്ടിക്കാണിക്കാം.ലളിത ജീവിത പാഠങ്ങളുമായി പോയകാലത്തിന്റെ കാര്‍ഷിക ചരിത്രമൊക്കെ രാമന്‍ വിശദീകരിക്കുമ്പോള്‍ പുതിയ തലമുറകള്‍ അമ്പരപ്പോടെ നില്‍ക്കും.
കൂട്ടുകുടുംബത്തിന്റെ ആകെ സ്വത്തായി ഇന്നും ഇവ പരിഗണിക്കപ്പെടുന്നു.ചെറുവയല്‍ തറവാടിനും ഇരുപത്തിരണ്ട് ഏക്കര്‍ വയലും പതിനെട്ട് ഏക്കറോളം കരയുമുണ്ട്.കൃഷിപ്പണി ഈ തറവാടിന്റെ നിഷ്ഠയാണ്.നെല്ല് വിളയേണ്ട പാടം തരിശിടാന്‍ കാരണവന്‍മാര്‍ ഇന്നും അനുവദിക്കില്ല.ചെറുപ്പക്കാരായ പുതുതലമുറയോടും ഈചിട്ടകള്‍ പറഞ്ഞ് നല്‍കാന്‍ രാമനെ പോലുളള കര്‍ഷകരും പരിശ്രമിക്കുന്നു.
പൈതൃക നെല്‍വിത്ത് സംരക്ഷകനായ രാമനെ വയനാട്ടുകാര്‍ക്കെന്ന പോലെ മറുന്നാട്ടിലുളളവര്‍ക്കും അറിയും.കേരളത്തിലും പുറത്തുമായി വിവിധ ഏജന്‍സികളും കൃഷിവകുപ്പും സര്‍ക്കാരുമൊക്കെ സംഘടിപ്പിക്കുന്ന പ്രദര്‍ശന മേളയില്‍ ചെറുവയല്‍ രാമന്റെ സാന്നിദ്ധ്യമുണ്ട്. പാടത്ത് പണിയെടുക്കുന്നതിന്റെ ഇടവേളകള്‍ മുഴുവനും കൃഷിയറിവുകള്‍ പങ്ക് വെക്കുന്നതിനായി ചെലവഴിക്കുകയാണ്.കൃഷിപാഠത്തിന്റെ ഒരു സര്‍വകലാശലയായി ചെറുവയല്‍ തറവാടിനെ വിശേഷിപ്പിച്ചാല്‍ ഒരു പ്രൊഫസറായി തന്നെ രാമനെ പരിഗണിക്കേണ്ടി വരും.
കൃഷി ഗവേഷണം നടത്തുന്നവരും ലാന്റ് സ്‌കേപ്പിങ്ങ് എന്‍ജിനീയറിങ്ങ് പഠിക്കുന്നവരും കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നവരും തുടങ്ങി നിയമസഭയുടെ പബ്‌ളിക്ക് അക്കൗണ്ട്‌സ് കമ്മിററിയും രാമന്റെ കൃഷി പരീഷണങ്ങള്‍ നേരിട്ടറിയാന്‍ ചെറുവയലിലെത്തി.ഒരു ഗവേഷകന്റെ പരിചയ സമ്പന്നതയോടെയാണ് ഈ കര്‍ഷകന്‍ തന്റെ അറിവുകള്‍ ഇവര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്.സമൂഹത്തിന്റെ നാനാമേഖലയിലുളളവര്‍ നാട്ടുവഴികള്‍ താണ്ടി കമ്മനയിലെ ഗ്രാമത്തിലെത്താറുണ്ട്.
ചെളിയിലും ചേറിലുമൊക്കെ പണിയെടുക്കാന്‍ ആളില്ലാത്ത കാലത്ത് അങ്ങ് ഡല്‍ഹിയില്‍ ജെഎന്‍.യു. വിലെ കാമ്പസില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഈ ആദിവാസി കര്‍ഷകന്റെ വീട്ടില്‍ നാട്ടുജീവിത ത്തിന്റെ താളം തേടിയെത്തുന്നു.ഇതെല്ലാം കര്‍ഷകനാടിന് ഒരു പ്രതീക്ഷയാണ്.ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും തേടിവരുമ്പോഴും രാമന്‍ സ്വന്തം കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കുന്ന തിരക്കിലാണ്.നെല്‍കൃഷി വേണ്ട എന്നു തീരുമാനിക്കുന്ന പുതിയ തലമുറയ്ക്ക് ഇതൊരു പാഠമാണ്.
രമേഷ്‌കുമാര്‍ വെളളമുണ്ട
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ